നീതി തന്നോടൊപ്പം, പ്രതികരിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആയിഷ സുല്‍ത്താന

പ്രതികരിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ എതിര്‍ത്ത് മുന്നോട്ടുതന്നെ പോകണമെന്നാണ് തനിക്ക് അനുകൂലമായ വിധി വ്യക്തമാക്കുന്നതെന്ന് ആയിഷ സുല്‍ത്താന. രാജ്യദ്രോഹക്കേസില്‍ ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും നീതി തന്നോടൊപ്പമാണെന്നും ആയിഷ സുല്‍ത്താന പ്രതികരിച്ചു. മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച ആയിഷക്ക് കോടതി ഇടക്കാല ജാമ്യം നല്‍കുകയും ഇന്ന് മുന്‍കൂര്‍ ജാമ്യം നല്‍കുകയുമായിരുന്നു.

ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ലക്ഷദ്വീപ് ബി.ജെ.പി. പ്രസിഡന്റ് സി. അബ്ദുള്‍ ഖാദര്‍ ഹാജിയുടെ പരാതി പ്രകാരം ആയിഷ സുല്‍ത്താനക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് ലക്ഷദ്വീപ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ‘ഏഴാം തീയതി ചാനല്‍ ചര്‍ച്ചക്കിടെ എന്റെ വായില്‍നിന്ന് വീണ് പോയ വാക്കാണ്. അത് അങ്ങനെയല്ല ഉദ്ദേശിച്ചതെന്ന് പിറ്റേന്ന് തന്നെ പറഞ്ഞിട്ടും ഇവര്‍ എനിക്കെതിരേ പരാതിയുമായി പോവുകയായിരുന്നു.’ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിഷ പറഞ്ഞു.

ആയിഷയുടെ വാക്കുകള്‍: ‘ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം കിട്ടിയതില്‍ സന്തോഷമുണ്ട്. എനിക്കെതിരേ കൃത്യമായ ഗൂഢാലോചന നടക്കുന്നുണ്ട്. ആരൊക്കെയാണ്, എന്തൊക്കെയാണ് എന്നുള്ളതെല്ലാം വ്യക്തമാണ്. അവരുടെ ഗൂഢാലോചന സംബന്ധിച്ചുള്ള വോയിസ്‌ക്ലിപ്പുകള്‍ പലതും പുറത്ത് വന്നിരുന്നു. എന്നെ ഒരു പാകിസ്താന്‍കാരിയാക്കാനുള്ള വെമ്പലാണ് അവരില്‍ ഞാന്‍ കാണുന്നത്. പാകിസ്താന്‍ ഇത് ആഘോഷിക്കുകയാണെന്ന് അബ്ദുള്ളക്കുട്ടി തന്നെ പറയുന്ന വീഡിയോ കണ്ടിരുന്നു. ഇത് മാധ്യമ ശ്രദ്ധ കിട്ടുന്ന കാര്യമാണ്, എന്നെ ഒറ്റപ്പെടുത്തണം എന്നെല്ലാം വീഡിയോയില്‍ പറഞ്ഞിരുന്നു.

എന്റെ പിന്നിലുള്ളത് ആരാണ്, ഞാന്‍ ആരാണ്, എന്താണ് എന്നുള്ളതെല്ലാം അന്വേഷിക്കുകയാണ്. പ്രതികരിക്കുന്ന പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും ശബ്ദം ഇല്ലാതാക്കുകയെന്നതാണ് അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അതിനെ എതിര്‍ത്തുകൊണ്ട് മുന്നോട്ട് പോകണമെന്നാണ് നിയമം നമ്മളോട് പറയുന്നത്. രാജ്യദ്രോഹക്കേസ് എന്റെ തലയില്‍വെച്ചു തന്നു. അതിന് ശേഷം എന്നെ തളര്‍ത്താനായി സാമൂഹിക മാധ്യമങ്ങള്‍ വഴി പലതും പ്രചരിപ്പിക്കുകയാണ്. ഇവരുടെ അജന്‍ഡയും അത് തന്നെയാണ്. ഏതൊരു വ്യക്തിയും ഈ അവസ്ഥയില്‍ സ്വാഭാവികമായും തളര്‍ന്നു പോകും. അപ്പോള്‍ എല്ലാവരെക്കൊണ്ടും ഒന്നും വേണ്ടെന്ന് പറയിപ്പിക്കാനുള്ള ഉദ്ദേശമാണ് ഇതെല്ലാം.

എന്നാല്‍ അതൊന്നും നടക്കില്ല. എനിക്ക് ചുറ്റുമുള്ള എല്ലാവരും എന്നോടൊപ്പമുണ്ട്. സത്യം എന്നായാലും തെളിയും എന്നുള്ളതുകൊണ്ട് ഇക്കാര്യങ്ങളിലൊന്നും മാനസികമായി തളര്‍ന്നിട്ടില്ല. നാട്ടിലെ പ്രശ്‌നങ്ങള്‍ കാണുമ്പോഴാണ് ഇപ്പോഴും മാനസികമായി തളരുന്നത്. ചോദ്യം ചെയ്യലിന്റെ ഭാഗമായി ഇപ്പോഴും ഞാന്‍ ലക്ഷദ്വീപിലാണ് ഉള്ളത്. മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു. ഇന്നിപ്പോള്‍ വീണ്ടും ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു പാര്‍ട്ടിക്കെതിരേ ആയിരുന്നില്ല എന്റെ പ്രതികരണം. എന്റെ വ്യക്തിപരമായ ആവശ്യത്തിനല്ല ഞാന്‍ പ്രതികരിച്ചത്. എങ്കില്‍ അവര്‍ക്ക് എന്നെ അതുപോലെ വ്യക്തിപരമായി തന്നെ ആക്രമിക്കാം.

‘ഇത് എന്റെ നാടിന്റെ പ്രശ്‌നമാണ്. ഞങ്ങള്‍ പച്ചയായ മനുഷ്യര്‍ അനുഭവിക്കുന്ന പ്രശ്‌നത്തിനെതിരേയാണ് പ്രതികരിച്ചത്. ഇപ്പോഴും ഇവിടെയുള്ള കെട്ടിടങ്ങള്‍ പൊളിക്കുകയാണ്. ഇതൊക്കെ കാണുമ്പോഴാണ് പ്രതികരിച്ചു പോകുന്നത്. പച്ച മനുഷ്യരുടെ കൂട്ടത്തിലുള്ള ആള് തന്നെയാണ് ഞാനും. ഇതുവരേയും സമരപ്പന്തലില്‍ എന്നെ ആരും കണ്ടിട്ടുണ്ടാകില്ല. ഇത് ഒരു നാടിന്റെ പ്രശ്‌നമാണ്. വേദിയില്‍ പാടുകയും ഡാന്‍സ് ചെയ്യുകയും ചെയ്യുന്ന എന്നെയാണ് എല്ലാവരും കണ്ടിട്ടുള്ളത്. അതുകൊണ്ടാണ് എന്റെ പ്രതികരണവും പ്രതിഷേധവും.’- ആയിഷ പറയുന്നു