ആ സ്വപ്നങ്ങള്‍ തത്കാലം ഞങ്ങള്‍ മാറ്റി വെച്ചിരിക്കുകയാണ്, സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം ഒഴിവാക്കേണ്ടി വന്നു, എലീന പടിക്കല്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് എലീന പടിക്കല്‍. ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവിലാണ് എലീനയും രോഹിത്തും വിവാഹിതര്‍ ആകുന്നത്. ഇപ്പോഴിതാ വിവാഹത്തിന് ശേഷം നടത്തിയ യാത്രകളെ കുറിച്ചും യാത്രാ പദ്ധതികളെ കുറിച്ചും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറയുതയാണ് എലീന.

എലീന പടിക്കലിന്റെ വാക്കുകള്‍, എന്റെ ബെസ്റ്റ് ചോയ്‌സാണ് രോഹിത്ത്. എല്ലാ കാര്യങ്ങള്‍ക്കും കട്ടസപ്പോര്‍ട്ടുമാണ് അദ്ദേഹം. രോഹിത്തിന്റെ കെയറിങ്ങും സ്‌നേഹവും കാര്യങ്ങളെ പോസിറ്റീവായി കാണാനുള്ള ക്വാളിറ്റിയുമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം. കല്യാണം കഴിഞ്ഞ് ഒരുമിച്ച് പോകാനായി നിരവധി സ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നു. കോവിഡ് സമയത്തായിരുന്നു ഞങ്ങളുടെ വിവാഹം നടന്നത്, യാത്രാവിലക്കുകള്‍ കാരണം, പ്ലാന്‍ ചെയ്ത മാലിദ്വീപ്, മൗറീഷ്യസ് യാത്രകള്‍ സ്വപ്നം മാത്രമായി മാറുകയായിരുന്നു.

വിവാഹശേഷമുള്ള തന്റെ ഏറ്റവും വലിയ ആഗ്രഹം രോഹിത്തിനെ പിന്നിലിരുത്തി ബൈക്കില്‍ ചുറ്റണമെന്നായിരുന്നു. കോഴിക്കോടിന്റെ ഹൃദയത്തിലൂടെ കാഴ്ചകള്‍ കണ്ടൊരു റൈഡായിരുന്നു ആഗ്രഹിച്ചത്. എനിക്കും രോഹിത്തിനും യാത്രയുടെ കാര്യത്തില്‍ ഒരേ വൈബാണ്. ഒരേ പോലെയാണ് ഞങ്ങള്‍ തിരഞ്ഞെടുക്കുന്ന ഡെസ്റ്റിനേഷനുകള്‍. ബീച്ചുകളും ഹില്‍സറ്റേഷനുകളുമൊക്കെയാണ് കൂടുതലും ഞങ്ങള്‍ പോകാന്‍ തീരുമാനിക്കുക. എവിടെയാണെങ്കിലും അവിടം ആസ്വദിക്കും.

അങ്ങനെ രോഹിത്തിനൊപ്പം ചുറ്റിയടിക്കാനായി ഒരുപാട് ആഗ്രഹിച്ചിരുന്നു, ഇപ്പോള്‍ ഏത് യാത്രയ്ക്ക് തയാറെടുത്താലും എങ്ങനെയെങ്കിലും അത് മുടങ്ങുന്നത് പതിവായി. അതോടെ ആ യാത്രാസ്വപ്നങ്ങള്‍ തല്‍ക്കാലം ഞങ്ങള്‍ മാറ്റിവച്ചിരിക്കുകയാണ്. ഞങ്ങളുടെ ഇടയില്‍ വിവാഹം കഴിഞ്ഞാല്‍ ഹണിമൂണ്‍ യാത്ര എന്നൊരു നിര്‍ബന്ധമില്ല. അന്നും ഇന്നും വീണുകിട്ടുന്ന ഓരോ നിമിഷവും ഞങ്ങളുടെത് മാത്രമാക്കുക എന്നതാണ് എന്റെയും രോഹിത്തിന്റെയും വലിയ സന്തോഷം. പിന്നെ പ്രേമിച്ച് നടക്കുമ്പോഴേ ഒരുമിച്ച് ഒരു പോണ്ടിച്ചേരി ട്രിപ്പ് ആഗ്രഹിച്ചിരുന്നു. പോണ്ടിച്ചേരിയിലെ ആഘോഷങ്ങളുടെ തീരമായ പാരഡൈസ് ബീച്ചിലെ കാഴ്ചകളും അനുഭവവും മറക്കാനാവില്ല. ഞാനും രോഹിത്തും ഒരുമിച്ചു നടത്തിയ ആ യാത്ര ശരിക്കും അടിച്ചുപൊളിച്ചു.

കോഴിക്കോടാണ് രോഹിത്തിന്റെ വീട്. തിരുവനന്തപുരത്താണ് എന്റെ ഷൂട്ടുകള്‍. ഇപ്പോള്‍ അവിടേക്കുള്ള യാത്രകളാണ് കൂടുതലും നടക്കാറുള്ളത്. തനിക്ക് പണ്ടേ സ്വയം ഡ്രൈവ് ചെയ്ത് പോകുന്ന യാത്രകള്‍ ഒരുപാട് ഇഷ്ടമായതുകൊണ്ട് മടുപ്പു തോന്നാറില്ല. സ്വന്തം വാഹനത്തില്‍ യാത്ര ചെയ്ത് പോകുന്ന സന്തോഷം വേറെ ലെവലാണ്. സ്വന്തമായി ഡ്രൈവ് ചെയ്തുള്ള യാത്രയാണെങ്കില്‍ ഓരോ സ്ഥലത്തെക്കുറിച്ചും അറിഞ്ഞും വഴി മനസ്സിലാക്കിയും കാഴ്ചകള്‍ കണ്ടുമൊക്കെ യാത്ര ചെയ്യാനാകും. സമയനിഷ്ഠയും വേണ്ട, നമ്മുടെ സൗകര്യത്തിന് യാത്ര പ്ലാന്‍ ചെയ്യാം. എനിക്കേറ്റവും ഇഷ്ടവും അങ്ങനെയുള്ള യാത്രകളാണ്.

ഒരിക്കല്‍ കോഴിക്കോട്ടു നിന്നു ബെംഗളൂരുവിലേക്കുള്ള ഞങ്ങളുടെ യാത്ര മാനന്തവാടി, വിരാജ്‌പേട്ട വഴിയായിരുന്നു. ഈ റൂട്ടിലൂടെയുള്ള യാത്രയില്‍ ഭാഗ്യമുണ്ടെങ്കില്‍ ആനയെയും മാനിനെയും കാണാമെന്ന് രോഹിത് പറഞ്ഞിട്ടുണ്ടായിരുന്നു. സാധാരണ രോഹിത് ഇതുവഴി യാത്ര ചെയ്യുമ്പോള്‍ ആനയെ കാണാറുണ്ടെന്നും ഒരിക്കല്‍ പുലിയെ കണ്ടെന്നും പറഞ്ഞിരുന്നു. അപ്പോള്‍ മുതല്‍ എന്റെ മനസ്സില്‍ പുലിയായിരുന്നു, ഇപ്പോള്‍ പുലിയെ കാണാം എന്നായിരുന്നു കരുതിയത്. പുലിയ്ക്ക് പകരം ആനയെയും മാന്‍കുട്ടിയെയും കണ്ടു. ആദ്യമായാണ് രാത്രി യാത്രയില്‍ ഇങ്ങനെയൊരു കാഴ്ച. ആ യാത്ര മറക്കാനാവില്ല.

വിവാഹം കഴിഞ്ഞെന്നു കരുതി തന്റെ കരിയറിനെ മാറ്റി നിര്‍ത്താന്‍ രോഹിത്തും ഫാമിലിയും കുടുംബവും ഒരിക്കലും പറയില്ല. മുമ്പ് എങ്ങനെയാണോ അത് തുടരുകയാണ്. എന്റെ കുടുംബത്തിന്റെ കൂടെയും രോഹിത്തിന്റെ കുടുംബത്തിനൊപ്പവും സമയം ചെലവഴിക്കാന്‍ ശ്രമിക്കാറുണ്ട്. രോഹിത്തിന്റെ പിന്തുണയില്‍ കരിയറും ലൈഫും അടിപൊളിയായി മുന്നേറുന്നു.

കാണാ ലോകത്തെ കാഴ്ചകള്‍ നേരിട്ട് ആസ്വദിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ലല്ലോ. ആ കാഴ്ചകള്‍ കാണാന്‍ കൈപിടിച്ച് രോഹിത്തും ഒപ്പമുണ്ടെങ്കില്‍ ആ യാത്ര സത്യത്തില്‍ പ്രണയതുല്യമാകും. വിവാഹശേഷമുള്ള യാത്രാപ്ലാനുകള്‍ ഒരുപാട് ഉണ്ടായിരുന്നു, പക്ഷേ സാഹചര്യത്തിന്റെ സമ്മര്‍ദം മൂലം അവ ഒഴിവാക്കേണ്ടി വന്നു. ആഗ്രഹിച്ച യാത്രകളൊന്നും നടക്കാത്തതു കൊണ്ട് ഇപ്പോള്‍ മനസ്സില്‍ സൂക്ഷിച്ചിട്ടുള്ള യാത്രാപദ്ധതികള്‍ സര്‍പ്രൈസാണ്, ഈ യാത്രകള്‍ രഹസ്യമായി തന്നെ ഇരിക്കട്ടെ. ഇനിയുള്ള ജീവിതം രോഹിത്തിനോടൊപ്പമുള്ള യാത്രയാണ്. ഭൂമിയിലെ ഓരോ കാഴ്ചയും ഒരുമിച്ച് ആസ്വദിക്കാനാണ് ഇഷ്ടം.