കേരളം ഏറ്റവും ബാധ്യതയുള്ള സംസ്ഥാനമായി മാറി, പ്രത്യാഘാതം അനുഭവിക്കേണ്ടി വരിക ഭാവി തലമുറയെന്ന് അൽഫോൺസ് കണ്ണന്താനം

ന്യൂഡൽഹി : പിണറായി സർക്കാർ കേരളം ഏറ്റവും ബാധ്യതയുള്ള സംസ്ഥാനമായി മാറ്റിയെന്ന് ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. എങ്ങനെയാണ് കടത്തിൽ മുങ്ങിക്കൊണ്ട് ഇപ്രകാരം ഒരു സംസ്ഥാനത്തിന് മുന്നോട്ട് പോകാനാവുകയെന്നും അദ്ദേഹം ചോദിച്ചു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം നേരിടേണ്ടി വരിക ഭാവി തലമുറയാണെന്നും അദ്ദേഹം പറഞ്ഞു.

2019 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ പെൻഷൻ വാങ്ങുന്ന വലിയൊരു ശതമാനമാളുകൾക്കും അധിക ക്ഷാമബത്ത ലഭിച്ചിട്ടില്ല. ഇതിൽ 70,000 പേർ മരിക്കുകയും ചെയ്തു. ഇന്ന് ഏറ്റവും കൂടുതൽ കടബാധ്യതയുള്ള സംസ്ഥാനമാണ് കേരളം. എങ്ങനെയാണ് ഒരു സംസ്ഥാനത്തിന് ഇതുപോലെ മുന്നോട്ട് പോകാൻ കഴിയുക.
പെൻഷൻ കൊടുക്കാൻ ചില്ലിക്കാശില്ല.

ഇത്രയും കടക്കെണിയിൽ മുങ്ങി നിൽക്കുമ്പോഴും വായ്പ വാങ്ങിച്ചുകൊണ്ടേയിരിക്കുകയാണ്. ഭാവി തലമുറയ്‌ക്ക് വലിയൊരു ബാധ്യതയായിരിക്കും ഇതുമൂലം ഉണ്ടാകുകയെന്നും അൽഫോൺസ് കണ്ണന്താനം പ്രതികരിച്ചു. ഓണച്ചെലവിന് മാത്രം 19,000 കോടി രൂപ ആവശ്യമാണ്. എന്നാൽ കടമെടുക്കാൻ കേന്ദ്രം സമ്മതിക്കുന്നില്ല. നേരത്തെ കൈകൾ മാത്രമാണ് കെട്ടിയിട്ടിരുന്നത്. ഇപ്പോൾ വിരലുകൾ കൂടി കെട്ടിയിട്ട അവസ്ഥയാണ്. അതുകൊണ്ട് വായ്പയെടുക്കാൻ കഴിയുന്നില്ലെന്നും ധനമന്ത്രി പറഞ്ഞിരുന്നു.