അഞ്ചു വയസുകാരിയുടെ മൃതദേഹത്തിൽ പീഡനക്കൊലപാതകങ്ങളിൽ കാണപ്പെടാത്തതും ക്രൂരവുമായ മുറിവുകൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി : അന്യസംസ്ഥാന തൊഴിലാളിയുടെ ക്രൂരതയ്ക്ക് ഇരയായ അഞ്ചു വയസുകാരിയുടെ മൃതദേഹത്തിൽ പീഡനക്കൊലപാതകങ്ങളിൽ കാണപ്പെടാത്തതും ക്രൂരവുമായ മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയെ പ്രതി അസ്ഫാക് ആലം കൊലപ്പെടുത്തിയതു കുട്ടിയുടെ തന്നെ ടീഷർട്ട് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമാക്കുന്നു. ഫൊറൻസിക് വിദഗ്ധരുടെ മെഡിക്കൽ ബോർഡ് രൂപീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടും ദൃശ്യങ്ങളും വിശദമായി പരിശോധിക്കുകയാണ്.

കേസിൽ കുട്ടിയെ കൊലപ്പെടുത്താനായി പ്രതി അസ്ഫാക് ഉപയോഗിച്ച ടീഷർട്ട് തിരിച്ചറിയാൻ കോടതിയുടെ അനുവാദത്തോടെ അന്വേഷണസംഘം കുട്ടിയുടെ മാതാവിന്റെ സഹായം തേടും. കൂടാതെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും മെഡിക്കൽ ബോർഡിന്റെ വിദഗ്ധ നിഗമനങ്ങളും ഇന്ന് എറണാകുളം പോക്സോ കോടതിയിൽ അന്വേഷണസംഘം സമർപ്പിക്കും. നിലവിൽ കുറ്റകൃത്യത്തിൽ കൂടുതൽ പേർക്കു പങ്കാളിത്തമില്ലെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന.

സംഭവം നടന്നതിന്റെ തലേന്നും പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചു പരാജയപ്പെട്ടതായും അന്വഷണ സംഘം സംശയിക്കുന്നുണ്ട്. അസ്ഫാക് സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ മുൻപും ചെയ്തിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിനാൽ അന്വേഷണം യുപി, ബിഹാർ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സാധ്യത. കുട്ടിയെ പീഡനത്തിന് ഇരയാക്കിയ ശേഷം പ്രതി അസ്ഫാക് പെൺകുട്ടിയെ കൊലപ്പെടുത്താനുണ്ടായ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.