കേന്ദ്രത്തിന് കേരളത്തോട് വിവേചനമില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഗഡ്കരിയുടെ പ്രസ്താവന.ദേശീപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കും. കേരളത്തോട് വിവേചനമില്ല, പരിഗണന മാത്രം കേരളത്തിന് നല്‍കുന്നത് മറ്റു സംസ്ഥാനങ്ങളേക്കാള്‍ മൂന്നിരട്ടി പണമാണെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭൂമി ഏറ്റെടുക്കാനുള്ള ചെലവ് കേരളത്തിൽ മൂന്നോ നാലോ മടങ്ങ് കൂടുതലാണ്. അതുകൊണ്ട് മറ്റു സംസ്ഥാനങ്ങൾക്ക് നൽകുന്നതിലും മൂന്നിരട്ടി പണം കേരളത്തിന് നൽകുന്നുണ്ട്.
സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച കാര്യങ്ങളിൽ അടുത്തമാസം ചേരുന്ന യോഗത്തിൽ തീരുമാനം എടുക്കുമെന്നും ഗഡ്കരി പറഞ്ഞു.സംസ്ഥാനത്തെ ദേശീയപാതാ വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഗഡ്കരിയെ കണ്ടത്. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്രമായ നിവേദനം മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി അദാനി ഗ്രൂപ്പിന് വിട്ടുകൊടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് സംസ്ഥാന സര്‍ക്കാരിനുള്ള വിയോജിപ്പ് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തിരുന്നു.