മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി അറസ്റ്റ് ചെയ്തു. മേപ്പാടി സ്വദേശികളായ ചൂരല്‍മല മുതിരപ്പറമ്പില്‍ വീട്ടില്‍ എം.പി മുഹമ്മദ് അനസ് (22), മൂപ്പനാട് നത്തംകുനി മോയിക്കല്‍ വീട്ടില്‍ മിഥുന്‍ വിനയന്‍ (26) എന്നിവരെയാണ് ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

മുഖ്യപ്രതി ചീരാല്‍ സ്വദേശിയായ കുണ്ടുവായില്‍ ബാദുഷ (25)യുടെ നിർദ്ദേശ പ്രകാരമാണ് പതിനായിരം രൂപ വാങ്ങി ചീരാല്‍ കുടുക്കി പുത്തന്‍പുരക്കല്‍ പി.എം. മോന്‍സി(30), ചീരാല്‍ കവിയില്‍ വീട്ടില്‍ കെ.ജെ. ജോബിന്‍ എന്നിവർ ദമ്പതികളുടെ കാറിൽ മയക്കുമരുന്ന് വെച്ചത്. ഗൂഡാലോചനയില്‍ പങ്കെടുത്ത ചീരാല്‍ കവിയില്‍ വീട്ടില്‍ കെ.ജെ. ജോബിന്‍ എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവരെയെല്ലാം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് മുഹമ്മദ് അനസിന്റെയും മിഥുന്റെയും പങ്ക് വ്യക്തമായത്.

ഇവരാണ് താമരശ്ശേരി സ്വദേശിയില്‍ നിന്നും എം.ഡി.എം.എ വാങ്ങി ബാദുഷക്ക് എത്തിച്ചു നല്‍കിയത്. ഇതിനായി ബാദുഷ ഇവര്‍ക്ക് പണം കൈമാറുകയും ചെയ്തിരുന്നു. മുന്‍പ് പിടിയിലായവരെല്ലാം അയല്‍വാസികളും സുഹൃത്തുക്കളുമാണ്.

ബാദുഷക്ക് ദമ്പതികളോടുള്ള വിരോധം മൂലം കേസില്‍ കുടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് മോന്‍സി എം.ഡി.എം.എ ഒളിപ്പിച്ചുവെച്ചത്. കാറില്‍ നിന്ന് 11.13 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. തുടര്‍ന്ന് നടന്ന പോലീസിന്റെ ഊര്‍ജിതമായ അന്വേഷണത്തില്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ബാദുഷയെ ചെന്നൈയില്‍ നിന്ന് ഏപ്രില്‍ അഞ്ചിന് പിടികൂടിയിരുന്നു.