നഴ്‌സുമാരെപ്പറ്റി ചര്‍ച്ച ചെയ്യാനും അവരുടെ മഹത്വം മനസിലാക്കാനും മഹാമാരികള്‍ വരേണ്ടിവന്നു, അന്ന രേഷ്മ രാജന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അന്ന രേഷ്മ രാജന്‍. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഒരു പരസ്യ ഹോര്‍ഡിംഗില്‍ നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് നടി. ആലുവയിലെ രാജഗിരി ആശുപത്രിയിലെ നഴ്‌സായിരുന്ന അന്നയുടെ മുഖം ഒരു പരസ്യ ഹോര്‍ഡിംഗില്‍ കണ്ട് ഇഷ്ടപ്പെട്ടാണ് അങ്കമാലി ഡയറീസ് നിര്‍മ്മാതാവ് വിജയ് ബാബുവും സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരിയും സിനിമയിലേക്ക് അന്നയെ ക്ഷണിച്ചത്.

ഓഡീഷനിലൂടെയാണ് അന്നയെയും തിരഞ്ഞെടുത്തത്. തുടര്‍ന്ന് 86 പുതുമുഖങ്ങള്‍ക്ക് ഒപ്പം അന്നയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. നാട്ടുകാരായ മറ്റുപല പെണ്‍കുട്ടികളെയും പോലെ നഴസിംഗ് കഴിഞ്ഞ് വിദേശത്തേക്ക് ജോലി തേടി പോകാനായിരുന്നു അന്നയുടെയും പദ്ധതി. എന്നാല്‍ ഇതിനിടെ ഒട്ടും പ്രതീക്ഷിക്കാതെയാണ് താന്‍ സിനിമയില്‍ എത്തിയതെന്ന് പറയുകയാണ് അന്ന. ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അന്ന പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

അന്നയുടെ വാക്കുകളിങ്ങനെ, നിപ്പയും കൊവിഡുമൊക്കെ വന്നപ്പോഴാണ് സമൂഹം നഴ്‌സുമാരുടെ മഹത്വം മനസിലാക്കാനും അവരെ മാലാഖമാരെന്നൊക്കെ വിശേഷിപ്പിക്കാന്‍ തുടങ്ങിയത്. എപ്പോഴും അങ്ങനെയാണല്ലോ. ഒരു യുദ്ധം വരുമ്പോഴല്ലേ നമ്മള്‍ ആര്‍മിയെയും നേവിയെയും എയര്‍ഫോഴ്‌സിനെയും കുറിച്ചൊക്കെ ചര്‍ച്ച ചെയ്യാറുള്ളൂ! അതുപോലെ നഴ്‌സുമാരെപ്പറ്റി ചര്‍ച്ച ചെയ്യാനും അവരുടെ മഹത്വം മനസിലാക്കാനും മഹാമാരികള്‍ വരേണ്ടിവന്നു. ഇല്ല. ഒരിക്കലും പ്‌ളാന്‍ ചെയ്ത് സിനിമയില്‍ വന്നയാളല്ല ഞാന്‍. ഗ്ലാമര്‍ വേഷങ്ങള്‍ ഒരിക്കലും താന്‍ ചെയ്യില്ല.