ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും അംഗീകാരം.

ഛത്തീസ്​ഗഡ് മന്ത്രി ടംഗ്‌റാം വർമ്മ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിക്ക് അംഗീകാരപത്രം കൈമാറി. 111 അടി ഉയരത്തിലെ മഹാശിവലിം​ഗത്തിനോട് ചേർന്ന് 80 അടി ഉയരത്തിൽ നിർമ്മിച്ചതാണ് വൈകുണ്ഠം. ഇതിന് മുകളിലായി 64 അടി നീളത്തിൽ ഹനുമാന്റെ വി​ഗ്രഹവുമുണ്ട്. ശിവലിംഗത്തിലൂടെ കടന്ന് മുകളില്‍ കയറി ഹനുമാന്‍ പ്രതിമയ്‌ക്കുള്ളിലൂടെ പുറത്തിറങ്ങാം.

പരശുരാമൻ പ്രതിഷ്ഠിച്ച 108 ശിവലിം​ഗങ്ങളുടെ മാതൃകയും ഇതിനുള്ളിലെ എട്ട് നിലകളിലായി ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ശിവലിംഗമാണ് ക്ഷേത്രത്തിലുള്ളത്. ശിവലിംഗത്തിന്റെ ഉള്ളിലൂടെ കയറി, 80 അടി ഉയരത്തിൽ ഹനുമാന്റെ സമീപം എത്തി അവിടെ നിന്നും വൈകുണ്ഠത്തിൽ പ്രവേശിക്കുന്ന രീതിയിൽ ആണ് രൂപകൽപന.

വൈകുണ്ഡത്തിനുള്ളിൽ അനന്തശയനവും അതിനു താഴെ വീരലക്ഷ്മി, ഗജലക്ഷ്മി, സന്താനലക്ഷ്മി, വിജയലക്ഷ്മി, ധാന്യലക്ഷ്മി, ആദിലക്ഷ്മി, ധനലക്ഷ്മി, ഐശ്വര്യലക്ഷ്മി എന്നിങ്ങനെ അഷ്ട ലക്ഷ്മികളെയും കണ്ട് താഴെ ഇറങ്ങാം. അനന്തശയനം, അഷ്ട ലക്ഷ്മികൾ, ശയനഗണപതി, ബ്രഹ്മാ വിഷ്ണു മഹേശ്വരൻ എന്നീ വിഗ്രഹങ്ങൾ പൂർണമായും വൈറ്റ് മാർബിളിലാണ് കൊത്തിയെടുത്തത്. രാജസ്ഥാനിലെ ജയ്‌പൂരിലാണ് വിഗ്രഹങ്ങൾ കൊത്തിയെടുത്തത്.