അഭിനയം അവസാനിപ്പിക്കാന്‍ വരെ തീരുമാനിച്ചിരുന്നു, അന്‍സിബ ഹസന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അന്‍സിബ. ദൃശ്യത്തിലെ നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗം എത്തുന്നതിന്റെ സന്തോഷത്തിലാണ് താരം. ദൃശ്യം ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ചപ്പോള്‍ തന്റെ ജീവിതവും മാറിമറിയും എന്നായിരുന്നു നടിയുടെ കണക്കുകൂട്ടല്‍. തന്റെ തലവര തന്നെ മാറുമെന്ന് അന്‍സിബ ചിന്തിച്ചു. എന്നാല്‍ അതുപോലം നല്ലൊരു കഥാപാത്രം നടിയെ തേടിയെത്തിയില്ല എന്നതാണ് സത്യം.

ഇപ്പോള്‍ അന്‍സിബ തന്നെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ദൃശ്യത്തിന് ശേഷം അതുപോലെ നല്ലൊരു കഥാപാത്രം എന്നെ തേടി എത്തിയിട്ടില്ല. അതിനാല്‍ തന്നെ കഴിഞ്ഞ നാല് വര്‍ഷത്തില്‍ അധികമായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുക ആയിരുന്നു. സിനിമ അഭിനയം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. ആ സമയമാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതായി സംവിധായകന്‍ ജീത്തു ജോസഫ് പ്രഖ്യാപിക്കുന്നതും വീണ്ടും ജോര്‍ജുകുട്ടിയുടെ മകളാകാന്‍ ക്ഷണം എത്തിയതും. ഒരു പുനര്‍ജന്മം പോലെ വന്ന സിനിമയാണ് ദൃശ്യം2.

നേരത്തെ താരത്തിന് നേരെ മതമൗലികവാദികള്‍ രംഗത്ത് എത്തിയിരുന്നു. തട്ടമിടാതെയുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത അന്‍സിബ നരകത്തില്‍ പോകുമെന്നും താരത്തിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ മതവിരുദ്ധമാണെന്നും ആരോപിച്ചായിരുന്നു സൈബര്‍ ആക്രമണവും അധിക്ഷേപവും. എന്നാല്‍ തട്ടമിട്ടില്ലെങ്കില്‍ എന്താണ് പ്രശ്‌നമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും തന്റെ പേരില്‍ പ്രചരിപ്പിക്കുന്ന പല വാര്‍ത്തകളും വ്യാജമാണെന്നും അന്‍സിബ വിശദീകരിച്ചിരുന്നു.

ഞാന്‍ മുസ്ലിം ആണ്. അഭിനയം എന്റെ തൊഴിലാണ്. സിനിമയില്‍ അഭിനയിച്ചത് കൊണ്ട് മാത്രം നരകത്തില്‍ പോകില്ലന്ന് അന്‍സിബ ഹസന്‍ പറഞ്ഞിരുന്നു. മമ്മൂക്കായും മുസ്ലിമല്ലേ. അദ്ദേഹം അഭിനയിക്കുന്നില്ലേ? എത്രയോ മുസ്ലിം നടിമാര്‍ അഭിനയിക്കുന്നു. എന്നെ മാത്രം എന്തിനാ കുറ്റപ്പെടുത്തുന്നെ.മുസ്ലിം സമുദായത്തില്‍ നിന്ന് ആദ്യമായി സിനിമയിലെത്തുന്ന താരമല്ല താനെന്നും ആ ഗണത്തില്‍ താന്‍ മാത്രം നരകത്തില്‍ പോകില്ലെന്നും അന്‍സിബ തുറന്നടിച്ചു. പരദൂഷണം കണ്ടെത്തുന്നവരാണ് നരകത്തില്‍ പോകുകയെന്ന് പ്രചാരണം നടത്തുന്നവര്‍ ഓര്‍ക്കണമെന്നും അന്‍സിബ പറഞ്ഞിരുന്നു.