പാറശാല: തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഫോര്‍ഡ് കാറില്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. 0.104 ഗ്രാം സ്റ്റമ്പ്, 8.467 ഗ്രാം ഹാഷിഷ് ഓയില്‍, 100 ഗ്രാം കഞ്ചാവ് എന്നിവയുമായി തൂത്തുക്കുടി നന്ദഗോപാലപുരം ജയശങ്കര്‍ (32), വിളവന്‍കോട് കുഴിത്തുറ ചെമ്മംകാല കുഴിവിള വീട്ടില്‍ അജേഷ്(34) എന്നിവരാണ് അറസ്റ്റിലായത്.
അമരവിള എക്സൈസാണ് പിടികൂടിയത്. അമരവിള എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.എ.വിനോജിന്റെ നേതൃത്വത്തില്‍ പ്ലാമൂട്ടുക്കട റോഡില്‍ നിന്നും കഴക്കൂട്ടം കാരോട് ബൈപാസ് റോഡിലേക്ക് തിരിയുന്ന ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാര്‍, രണ്ടു മൊബൈല്‍ ഫോണുകള്‍ എന്നിവയും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്.
അമരവിള എക്സൈസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ എ.മധു, ബി. വിജയകുമാര്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഇ.എ.അരുണ്‍, ആര്.എസ്.രാജേഷ്, എ.എസ്.നിഷാന്ത് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.