ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസ്; പ്രതി അനുശാന്തിക്ക് സുപ്രീം കോടതിയുടെ ജാമ്യം

ന്യൂഡൽഹി: ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അനുശാന്തിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ആരോഗ്യ കാരണങ്ങളാലാണ് ജാമ്യം അനുവദിച്ചത്. ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് അനുശാന്തി നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് നേരത്തേ കോടതി നോട്ടീസ് അയച്ചിരുന്നു. കൊലപാതകങ്ങളിൽ തനിക്ക് പങ്കില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.

ശിക്ഷ റദ്ദാക്കണമെന്ന അനുശാന്തിയുടെ ഹർജിയിൽ ഹൈക്കോടതി തീർപ്പാകുംവരെയായിരിക്കും ജാമ്യം. കാഴ്ച്ച നഷ്ടപ്പെടുന്ന മയോപ്യ എന്ന രോഗാവസ്ഥയെ തുടർന്ന് നേത്രരോഗ ചികിത്സ തേടാനായി സുപ്രീം കോടതി സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ചും രണ്ട് മാസത്തെ പരോൾ അനുശാന്തിക്ക് നേരത്തേ അനുവദിച്ചിരുന്നു.മയോപ്യ ബാധിച്ച് ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട അനുശാന്തിയുടെ രണ്ടാമത്തെ കണ്ണിന്റെ കാഴ്ച്ചയും ചികിത്സ ലഭിച്ചില്ലെങ്കിൽ നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭർത്താവിന്റെ അമ്മ ഓമനയേയും കാമുകനുമായി ചേർന്ന് അനുശാന്തി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവും കൂട്ടുപ്രതിയായ കാമുകൻ നിനോ മാത്യുവിന് വധശിക്ഷയും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചിരുന്നു.

ടെക്നോപാർക്കിൽ ജോലിചെയ്യുന്നതിനിടെയാണ് സഹപ്രവർത്തകനായ നിനോ മാത്യുവുമായി അനുശാന്തി പ്രണയത്തിലാവുന്നത്. അനുശാന്തി ഫോണിലൂടെ നിനോ മാത്യുവിന് അയച്ചുകൊടുത്ത വീടിന്റെ ചിത്രങ്ങളും വീട്ടിലേക്കുള്ള വഴിയുടെ ചിത്രങ്ങളും കേസിൽ ഏറെ നിർണായകമായ തെളിവുകളായി.