ജമ്മു കശ്മീരില്‍ ഹിമപാതം: റിസോര്‍ട്ട് മഞ്ഞിനടിയിൽ, രണ്ടു വിദേശികള്‍ മരിച്ചു, 19 പേരെ രക്ഷിച്ചു

ശ്രീനഗര്‍ . ജമ്മു – കശ്മീരിലുണ്ടായ അതിശക്ത ഹിമപാതത്തില്‍ രണ്ട് വിദേശ പൗരന്മാര്‍ മരണപെട്ടു. 19 വിദേശ പൗരന്മാരെ രക്ഷപ്പെടുത്താനായി. ഗുല്‍മാര്‍ഗിലെ പ്രശസ്തമായ സ്‌കീയിങ് റിസോര്‍ട്ടിലെ അഫര്‍വത് കൊടുമുടിയിലാണ് ഹിമപാതമുണ്ടായത്. കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്താല്‍ രക്ഷാപ്രവര്‍ത്തകരുടെ സംഘം അപകട സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതായി ബാരാമുല്ല എസ്എസ്പി അറിയിച്ചിട്ടുണ്ട്.

മരിച്ച രണ്ടുപേരും വിദേശത്തുനിന്നെത്തിയ വിനോദ സഞ്ചാരികളാണ്. എന്നാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടില്ല. രക്ഷപ്പെടുത്തപ്പെട്ട 19 പേരും വിദേശികളാണ്. രക്ഷാപ്രവര്‍ത്തനം കൃത്യമസമയത്ത് നടന്നതിനാല്‍ കൂടുതല്‍ പേരെ രക്ഷപ്പെടുത്താനായെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

മഞ്ഞുകാലമായതിനാല്‍ സ്‌കീയിങ്ങിനായി നിരവധി പേര്‍ ഇവിടെ എത്തികൊണ്ടിരിക്കുകയായിരുന്നു. ബാരാമുല്ല പൊലീസ് മറ്റ് ഏജന്‍സികളുമായി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന്റെ വിഡിയോയും പുറത്തുവന്നു.