എത്രയോ തവണ ഒറ്റക്കിരുന്ന് കരഞ്ഞിട്ടുണ്ട്, പക്ഷെ അന്ന് മനസ്സിലൊരു വാശിയുണ്ടായിരുന്നു ജീവിക്കണം മരിക്കില്ല;ഭാഗ്യലക്ഷ്മി

മലയാളത്തിന്റെ വിലപ്പെട്ട കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയ ഭാഗ്യലക്ഷ്മിയുടെ ജീവിത കഥ പലപ്പോഴായി നമ്മള്‍ അറിഞ്ഞിട്ടുണ്ട്. ഫേസ്ബുക്കിലൂടെ അവര്‍ അത് പങ്ക് വെച്ചിട്ടുമുണ്ട്. പഠനകാലവും ആശുപത്രി വാസവും കഷ്ടപ്പാടുമെല്ലാം ഓര്‍ത്തുകൊണ്ട് കുറിപ്പ് എഴുതിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍. ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ലെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.

അച്ഛന്‍ മരിച്ചപ്പോള്‍ താങ്ങാന്‍ ആളില്ലാതെ ഞങ്ങള്‍ മൂന്ന് മക്കളെയും എങ്ങനെ പോറ്റും എന്ന് ഭയന്ന് അമ്മ ആത്മഹത്യ ചെയ്യാതിരുന്നത് എന്ത് കൊണ്ടെന്ന് ഇന്നലെയാണ് ഞാന്‍ ആലോചിച്ചത്.
പണ്ട് പുസ്തകം വാങ്ങാന്‍ കഴിവില്ലാതെ സ്‌കൂളില്‍ പോകാതിരുന്നിട്ടുണ്ട്, ഭക്ഷണം കഴിക്കാന്‍ നിവൃത്തിയില്ലാതെ വിശന്ന് സ്‌കൂളില്‍ പോകാന്‍ പറ്റാതിരുന്നിട്ടുണ്ട്, അന്നൊക്കെ അമ്മ സമാധാനിപ്പിക്കും, സാരല്ല്യ ഒരു നല്ല കാലം വരും. ആരെയും ആശയിക്കാത്തൊരു കാലം. ഇന്ദിര ചേച്ചി ചെറിയമ്മയുടെ കൂടെ കോയമ്പത്തൂരായിരുന്നു. പഠിക്കാന്‍ ബഹു മിടുക്കിയായിരുന്നു. എന്നിട്ടും ചെറിയമ്മ ചേച്ചിയെ പഠിപ്പിച്ചില്ല
ചെന്നൈയില്‍ ഞങ്ങളെ പഠിപ്പിക്കാന്‍ ഒരു വലിയ മനുഷ്യന്‍ (എലൈറ്റ് ഹോട്ടലിന്റെ മുതലാളി കുമാരേട്ടന്‍) തയാറായപ്പോള്‍ ക്യാന്‍സര്‍ രോഗിയായ അമ്മയെ ശുശ്രൂഷിക്കാന്‍ വേണ്ടി എന്റെ വിദ്യാഭ്യാസമാണ് മാറ്റിവെച്ചത്, ചോറും കൂട്ടാനും വെച്ച് ബസ്സില്‍ കയറി 18 കിലോമീറ്റര്‍ ദൂരെയുള്ള ആശുപത്രിയില്‍ പോകുമ്പോള്‍ സമപ്രായക്കാരായ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് നോക്കി ഇരുന്നിട്ടുണ്ട്.
ഉണ്ണിയേട്ടന്‍ ആണ്‍കുട്ടിയല്ലേ അവന്‍ പഠിക്കട്ടെ, അമ്മ മരിച്ചപ്പോള്‍ വലിയമ്മയുടെ സംരക്ഷണത്തില്‍ വീണ്ടും പഠനം തുടര്‍ന്നു.. എങ്കിലും വീട്ടിലെ കഷ്ടപ്പാടും ദാരിദ്ര്യവും കാരണം തുടരാന്‍ സാധിച്ചില്ല, ജോലി ചെയ്യാന്‍ തുടങ്ങി…
ജീവിതത്തില്‍ ആഗ്രഹിച്ചതൊന്നും ആ പ്രായത്തില്‍ സാധിച്ചില്ല..പഠിക്കാന്‍ പ്രോത്സാഹിപ്പിക്കാന്‍ ആരുമുണ്ടായില്ല. ഉണ്ണിയേട്ടന്‍ ആദ്യം ആത്മഹത്യക്ക് ശ്രമിച്ചു പിന്നെ നാട് വിട്ട് പോയി. ആര്‍ക്ക് നഷ്ടം? ആരെയാണ് കുറ്റം പറയേണ്ടത്? രോഗിയായ അമ്മയെയോ അതോ സംരക്ഷണം തന്ന വല്യമ്മയെയോ? സമൂഹത്തേയോ ?
.എത്രയോ തവണ ഒറ്റക്കിരുന്ന് കരഞ്ഞിട്ടുണ്ട്..പക്ഷെ അന്ന് മനസ്സിലൊരു വാശിയുണ്ടായിരുന്നു ജീവിക്കണം മരിക്കില്ല.. ‘വിദ്യ’ അതേത് പ്രായത്തിലും സാധ്യമാക്കാം..പക്ഷേ ഇന്ന് എനിക്ക് ജീവിക്കണം.
അതിന് അദ്ധ്വാനിക്കണം എന്നൊരു വാശിയുണ്ടായിരുന്നു.. കുട്ടികള്‍ മനസിലാക്കണം അല്ലെങ്കില്‍ മനസിലാക്കി കൊടുക്കണം,
നീ ജീവിച്ചാലും മരിച്ചാലും അതിന്റെ ഗുണവും ദോഷവും നിനക്ക് മാത്രമാണെന്ന് പറഞ്ഞു പഠിപ്പിക്കണം..ആത്മഹത്യ സമൂഹത്തിനു നല്‍കുന്ന തെറ്റായ സന്ദേശമാണെന്ന് പറഞ്ഞു പഠിപ്പിക്കണം.. ഇന്ന് നിന്റെ മരണത്തില്‍ അനുശോചിക്കുന്ന മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയകള്‍ അടുത്തൊരു ആത്മഹത്യ കിട്ടുമ്പോള്‍ അതിന് പിറകേ പോകും..അപ്പോള്‍ നീയെവിടെ?
ആരും താങ്ങാന്‍ ഉണ്ടാവില്ല എന്ന് നീ മനസിലാക്കണം..ജീവിക്കാന്‍ നിനക്ക് മാത്രമേ കഴിയൂ…മരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കും.. മരിക്കാന്‍ നിരവധി കാരണങ്ങളുണ്ടാവും. ജീവിക്കാന്‍ ഒറ്റ കാരണമേയുള്ളു ജീവിക്കണം. എന്ന വാശി.

(ആരുടേയും സഹതാപത്തിനല്ല ഇതെഴുതിയത്.ജീവിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് )

ഭാഗ്യലക്ഷ്മി