ശുചിമുറി പോലുമില്ലാത്ത ആ വീട് ജപ്തി ചെയ്യാന്‍ അവര്‍ക്കായില്ല, ഒടുവില്‍ ഒരു വര്‍ഷത്തിനിപ്പുറം സ്‌നേഹത്താല്‍ കുടുംബത്തെ ജപ്തി ചെയ്ത് ബാങ്ക് ഉദ്യോഗസ്ഥര്‍

കോഴിക്കോട്: ഒരു വര്‍ഷം മുമ്പ് ജപ്തി ചെയ്യാനായി ആ ബാങ്ക് ഉദ്യോഗസ്ഥന്‍ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ആ വീടിന്റെ പരിതാപകരമായ അവസ്ഥ കണ്ടതോടെ ജപ്തിയുടെ കാര്യം പറയാന്‍ പോലുമായില്ല. ശുചിമുറി പോലും ഇല്ലാത്ത വീട്ടില്‍ അമ്മയെങ്ങനെയാണു പ്രാഥമികകര്‍മങ്ങള്‍ നിര്‍വഹിക്കുന്നത്?’ ഒരു വര്‍ഷം മുന്‍പ്, ജപ്തി ചെയ്യാനെത്തിയ വീട്ടിലെ നിസ്സഹായയായ വയോധികയോട് ബാങ്ക് മാനേജര്‍ ചോദിച്ചു. ‘രാത്രിയാവാന്‍ ഞാന്‍ കാത്തുനില്‍ക്കും സാറേ’ എന്നായിരുന്നു ചോദ്യത്തിന് ആ അമ്മ നല്‍കിയ മറുപടി.

ഇതോടെ ജപ്തിയെ കുറിച്ച് ഒരു അക്ഷരം പോലും മിണ്ടാതെ അദ്ദേഹം തിരികെ എസ്ബിഐ കൊയിലാണ്ടി എസ്എംഇ ശാഖയില്‍ എത്തി ഇക്കാര്യം സഹപ്രവര്‍ത്തകരെ അറിയിച്ചു. ഇപ്പോള്‍ ഒരു വര്‍ഷത്തിനിപ്പുറം ആ അമ്മയ്ക്കും പക്ഷാഘാതം വന്ന് ഒരു വശം തളര്‍ന്ന മകനും തലചായിക്കാന്‍ ശുചിമുറിയും മേല്‍ക്കൂരയുമുള്ള ഒരു വീടുണ്ട്. ബാങ്കിലെ ഒമ്പത് ജീവനക്കാര്‍ കൈയ്യില്‍ നിന്നും കാശെടുത്ത് പണുതതാണ് ആ വീട്.

കാപ്പാട് നോര്‍ത്ത് വികാസ് നഗറിലെ പാണാലില്‍ ശശി 5 വര്‍ഷം മുന്‍പ് ബാഗ് നിര്‍മാണ് സംരംഭം തുടങ്ങാനായിട്ടാണ് 50,000 രൂപ വായ്പയെടുത്തത്. എന്നാല്‍ പക്ഷാഘാതം വന്ന് ശശിയുടെ വലതുവശം തളര്‍ന്നുപോയതോടെ വായ്പയുടെ തിരിച്ചടവ് മുടങ്ങി പോയി ജീവിക്കാന്‍ ഒരു വഴിയുമില്ലാതായ ശശിക്ക് ചേമഞ്ചേരി പഞ്ചായത്തും അഭയം പാലിയേറ്റീവ് കെയറും ചേര്‍ന്ന് ഇട്ടുകൊടുത്ത ചെറിയ കട മാത്രമായിരുന്നു ആശ്രയം.

70,000 രൂപയോളം വായ്പ തിരിച്ചടവുണ്ടായിരുന്ന ശശിയുടെ വീട് അന്വേഷിച്ച് 2021 ഫെബ്രുവരിയിലാണ് എസ്ബിഐ കൊയിലാണ്ടി എസ്എംഇ ബ്രാഞ്ചിലെ ചീഫ് മാനേജര്‍ എം.മുരഹരി എത്തിയത്. ശുചിമുറി പോലുമില്ലാത്ത ആ വീട് ജപ്തി ചെയ്യാന്‍ മാനേജര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മനസ്സു വന്നില്ല. 2021 മാര്‍ച്ചില്‍ ബാങ്ക് അദാലത്ത് സംഘടിപ്പിച്ചിരുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ജപ്തി ഒഴിവാക്കാനുള്ള അവസരമായിരുന്നു അത്. ശശിയുടെ കുടിശികയില്‍ ഇളവുകള്‍ക്കുശേഷമുള്ള 7000 രൂപ ജീവനക്കാര്‍ കയ്യില്‍ നിന്നെടുത്ത് അടച്ചുതീര്‍ത്തു. പിന്നീടു ബാങ്കിലെ ജീവനക്കാര്‍ ചേര്‍ന്ന്, വീടു പുതുക്കി പണിയാന്‍ പണം കണ്ടെത്തി. വൈകുന്നേരം ജോലി കഴിഞ്ഞ ശേഷം ജീവനക്കാര്‍ തന്നെയാണ് റോഡില്‍നിന്ന് കല്ലും മണലും സിമന്റുമൊക്കെ ചുമന്ന് വീട്ടിലെത്തിച്ചത്. വീടിന്റെ മേല്‍ക്കൂര മാറ്റി. അടുക്കള കോണ്‍ക്രീറ്റ് ചെയ്തു. ശുചിമുറിയുമുണ്ടാക്കി.