നിയമന തട്ടിപ്പിന് പിന്നില്‍ കോഴിക്കോട്ടെ നാലംഗസംഘം’, നിർണായക വെളിപ്പെടുത്തലുമായി അഖില്‍ സജീവ്

കൊച്ചി. ആരോഗ്യമന്ത്രിയുടെ ഓഫിസ് മറയാക്കി നടത്തിയ നിയമനത്തട്ടിപ്പിന് പിന്നില്‍ കോഴിക്കോട്ടെ നാലംഗ സംഘമെന്ന് അറസ്റ്റിലായ അഖില്‍ സജീവ്. എഐവൈഎഫ് നേതാവ് ആയിരുന്ന അഡ്വ.ബാസിത്, അഡ്വ. റഹീസ്, അഡ്വ.ലെനിൻ രാജ്, അനുരൂപ് എന്നിവർ ആണ് ആ നാലം​ഗസംഘം എന്നാണ് അഖിൽ പറയുന്നത്. തിരുവനന്തപുരത്ത് ആൾമാറാട്ടം നടത്തിയതിന് പിന്നിലും കോഴിക്കോട് സംഘം എന്നും സൂചനയുണ്ട്. അഖിലിന്റെ മൊഴിയോടെ തട്ടിപ്പ് കേസുകളിൽ ഈ നാലുപേരും പ്രതികളാകും. പുറത്തുവന്നത് കൂടുതൽ ഗൗരവമുള്ള തട്ടിപ്പുകളാണ്. സംസ്ഥാന വ്യാപകമായി സംഘം തട്ടിപ്പ് നടത്തി.

അഖിൽ സജീവിന്റെ ബാങ്ക് അക്കൗണ്ടിലൂടെ മറിഞ്ഞുപോയത് ലക്ഷങ്ങളാണെന്ന് പൊലീസ് കണ്ടെത്തി. ഒരു ഷെഡ്യൂള്‍ഡ് ബാങ്കിന്റെ പത്തനംതിട്ട ശാഖയിലാണ് അഖിലിന്റെ അക്കൗണ്ട്. ഈ അക്കൗണ്ടിന്റെ സ്റ്റേറ്റ്‌മെന്റുകള്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ശേഖരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഖിലിന്റെ അക്കൗണ്ട് കാലിയാണെന്ന് കണ്ടെത്തിയത്.

കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടുതല്‍ പേരെ നാളെ പ്രതിചേര്‍ക്കും. നാളെ സജീവിനെ കോടതിയില്‍ ഹാജരാക്കും. അതേസമയം നിയമന തട്ടിപ്പില്‍ പങ്കില്ലെന്ന് അഖില്‍ സജീവ് പൊലീസിനോട് പറഞ്ഞിരുന്നു. പത്തനംതിട്ട എസ്പിയുടെ ചോദ്യം ചെയ്യലിലും മൊഴി ആവര്‍ത്തിച്ചു.

തമിഴ്നാട്ടിലെ തേനിയ്ക്കു സമീപത്തുനിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അഖില്‍ പിടിയിലായത്. അഖില്‍ സജീവന്റെ ബാങ്ക് അക്കൗണ്ടുകള്‍ കാലിയെന്ന് പോലീസ്. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. പരാതിക്കാരന്‍ ഹരിദാസ് ഒളിവില്‍ പോയത് അന്വേഷണ സംഘത്തിന് തലവേദനയാകുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഹരിദാസിന് നോട്ടീസ് നല്‍കാനും പൊലീസിന് കഴിഞ്ഞിട്ടില്ല. കേസിലെ മറ്റൊരു പ്രധാന പ്രതി ലെനിന്‍ രാജും ഒളിവിലാണ്.