വീട്ടില്‍ എപ്പോഴും ആഭിചാര ക്രിയകളും പൂജയും, ഭഗവൽ സിംഗ് തിരുമ്മല്‍ ചികിത്സകന്‍, ഹൈക്കു കവി

പത്തനംതിട്ട . ആഭിചാര പൂജയ്ക്കായി എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് നരബലി നൽകിയ കേസിലെ പ്രതി
സജീവ സിപിഎം പ്രവർത്തകനും പരമ്പരാഗത തിരുമ്മൻ ചികിത്സകനും. പരമ്പരാഗത തിരുമ്മൽ വൈദ്യൻ വാസു വൈദ്യന്റെ മകനാണ് ഭഗവല്‍ സിംഗ്. വീടും പരിസരവും കാട് പിടിച്ചു കിടക്കുന്നു. വീലേക്ക് കയറി ചെല്ലുന്നിടത്ത് കാവ്. ഇലന്തൂരിലെ പരമ്പരാഗത തിരുമ്മൽ വൈദ്യനും നാട്ടുകാര്‍ക്കിടയിൽ സമ്മതനും വലിയ സ്വീകാര്യനുമാണ് ഭഗവൽ സിംഗ്. ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് പണിത് നൽകിയ കെട്ടിടത്തിലാണ് ഭഗവൽ സിംഗ് ചികിത്സ നടത്തി വന്നിരുന്നത്.

നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകളാണ് തിരുമ്മൽ ചികിത്സക്കായി ഇയാളെ തേടി എത്തി വന്നിരുന്നു. വായനശാല കേന്ദ്രീകരിച്ചും മറ്റ് സാംസ്കാരിക കൂട്ടായ്മകളിലുമെല്ലാം സജീവമായി പങ്കെടുക്കുന്ന ഭഗവൽ സിംഗ് പ്രദേശത്തെ സജീവ സിപിഎം പ്രവര്‍ത്തകനാണ്. ആദ്യഭാര്യയില്‍ നിന്നും ഇയാള്‍ പതിനഞ്ച് വര്‍ഷം മുൻപാണ് വിവാഹമോചനം നേടിയത്. ഇപ്പോള്‍ ഭഗവൽ സിംഗിന്റെ കൂടെയുള്ള ലൈല ഇലന്തൂരിൽ ഉള്ള സ്ത്രീയാണ്. ആദ്യ വിവാഹത്തിൽ ഇയാൾക്ക് ഒരു മകനും മകളുമുണ്ട്. രണ്ട് പേരും വിദേശത്താണ്. ഹൈക്കു കവിതകളെഴുതാറുള്ള ഭഗവൽ സിംഗ് ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ് എന്നതും ശ്രദ്ധേയം. ഇയാൾ കവിതാ ശിൽപശാലകൾ നടത്താറുണ്ട്. വീട്ടില്‍ ആഭിചാര ക്രിയകളും പൂജകളും ഒക്കെ നടത്താറുണ്ടെന്നും ഭഗവല്‍ സിംഗിനെ പറ്റി നാട്ടുകാര്‍ പറയുന്നുണ്ട്.

സെപ്തംബർ 27 ന് കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ തുടങ്ങിയ അന്വേഷണത്തിലാണ് കേരളത്തെ ആകെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ പുറത്ത് വരുന്നത്. രണ്ട് സ്ത്രീകളെയാണ് ഭഗവല്‍ സിംഗും ഭാര്യയും കൊച്ചി പെരുമ്പാവൂര്‍ സ്വദേശിയുടെ സഹായത്തോടെ നരബലി കഴിക്കുന്നത്. കാണാതായവരുടെ മൊബൈൽ ടവർ ലൊക്കേഷൻ തിരഞ്ഞ് പോയ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. തിരുവല്ലയിലെ ഭഗവന്ത് സിങ് – ലൈല ദമ്പതിമാര്‍ക്ക് വേണ്ടിയാണ് നരബലി നടത്തിയതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്‍റ് അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഇടുക്കി സ്വദേശിയും കാലടിയില്‍ താമസക്കാരിയുമായ റോസ്ലി, എറണാകുളം പൊന്നുരുന്നി സ്വദേശി പത്മം, എന്നിവരെയാണ് തിരുവല്ലയില്‍ ബലിനല്‍കുന്നത്. ഇരുവരെയും കൊച്ചിയില്‍നിന്ന് കടത്തിക്കൊണ്ടു വന്നു തിരുവല്ലയില്‍ എത്തിച്ച് തലയറുത്ത് കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയുമാണ് ഉണ്ടായത്. പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ് എന്ന ഷാഫി എന്നയാളാണ് ഇവര്‍ക്കായി സ്ത്രീകളെ എത്തിച്ചു നൽകുന്നത്. ഷിഹാബ് എന്ന ഷാഫിയാണ് സംഭവത്തില്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നത്. മൂന്നുപേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.