ക്യാമറയുടെ മുമ്പിൽ നിന്ന് പെർഫോം ചെയ്ത് അരി മേടിക്കുന്ന ഞാൻ കാമറ തല്ലിപ്പൊട്ടിക്കുമോ, വിവാദങ്ങളിൽ ബിനു അടിമാലി

നടൻ ബിനു അടിമാലി ഉപദ്രവിച്ചെന്ന ഗുരുതര ആരോപണവുമായി താരത്തിന്റെ സോഷ്യൽ മീഡിയ മാനേജറും ഫോട്ടോഗ്രാഫറുമായ ജിനേഷ് രം​ഗത്തെത്തിയിരുന്നു. ബിനുവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നാരോപിച്ചായിരുന്നു തന്നെ മർദ്ദിച്ചതെന്നാണ് ജിനേഷ് പറയുന്നത്. മൂന്നു വർഷമായി നടന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്നത് ജിനേഷായിരുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപാണ് ബിനു അടിമാലിയുമായി തെറ്റുന്നത്.

സംഭവം വലിയ വാർത്തയായതോടെ വിശദീകരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബിനു അടിമാലി. കോമഡി സ്റ്റാർസിന് മുമ്പ് ഞാൻ രസികരാജ പരിപാടിയിൽ സ്കിറ്റ് കളിച്ചിരുന്നു. അന്ന് ഞാൻ ആർക്കൊപ്പം നിന്നാണോ സ്കിറ്റ് കളിച്ചത് അവർക്കൊപ്പമാണ് ഞാൻ ഇന്നും സ്കിറ്റ് കളിക്കുന്നത്. പല ചാനലിലും പല തരത്തിലാണ് എന്നെ കുറിച്ച് വാർത്ത വന്നത്.’ ‘ഞാൻ പിടിച്ച് എറിഞ്ഞു, ചവിട്ടിക്കൂട്ടി എന്നൊക്കെയാണ് വന്നത്. കമന്റ്സ് നോക്കാറില്ല. അതിനുള്ള മാനസീകാവസ്ഥയിലല്ല. അത് വായിച്ചാൽ ഞാൻ തകർന്ന് പോകും. ഞാൻ ഒന്നും ചെയ്തിട്ടില്ല. സ്റ്റാർ മാജിക്കിൽ വെച്ചാണ് എനിക്ക് എതിരെ ആരോപണം ഉന്നയിച്ച വ്യക്തിയെ ഞാൻ കാണുന്നത്. പുള്ളി ഒരു ഫോട്ടോ​ഗ്രാഫറാണ്. ഞങ്ങളുടെ എല്ലാം ഫോട്ടോ എടുക്കാറുണ്ട്. ഒരു ദിവസം എന്നോട് പറഞ്ഞു ചേട്ടന്റെ സോഷ്യൽമീഡിയ ഞാൻ ഹാൻ‌ഡിൽ ചെയ്യാമെന്ന്.’

‘എനിക്ക് ഫേസ്ബുക്കിലും ഇൻസ്റ്റയിലുമൊന്നും ഒന്നും ചെയ്യാൻ അറിയാത്തതുകൊണ്ട് ഞാൻ അത് സമ്മതിച്ചു. റീച്ചുള്ള ഒരു പേജ് വേണമായിരുന്നു പുള്ളിക്ക് ഫോട്ടോയിടാൻ. എന്റെ പേജ് നോക്കാൻ വന്നയാൾ പിന്നീട് എന്നോട് ചോദിച്ചു ഈ പേജ് കൊടുക്കുന്നുണ്ടോയെന്ന്. പല പ്രാവശ്യം ചോദിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല. പിന്നീട് പേജ് മിസ് യൂസ് ചെയ്യുന്ന ഒ​രുപാട് സന്ദർഭങ്ങളുണ്ടായി. മാത്രമല്ല എന്നോട് ചോദിക്കാതെ പേജിന്റെ പാസ്വേർഡുകൾ മാറ്റി.’

‘എന്റെ കൂടെ സഹകരിച്ച ഒരാളും ഞാൻ മോശക്കാരനാണെന്ന് പറയില്ലെന്നാണ് എന്റെ വിശ്വാസം. കാരണം ബിസിനസ് മൈന്റിൽ ‍ഞാൻ ആരോടും പെരുമാറാറില്ല. ഉള്ള വീട് വരെ വിറ്റു ‍ഞാൻ. മകൻ വിദേശത്ത് പഠിക്കാൻ പോയി. അപ്പോൾ അവന്റെ ലോണും വീടിന്റെ ലോണും അടക്കാൻ പറ്റുന്നില്ല. അതുകൊണ്ട് ഞാൻ വീട് വിറ്റു. ഇത്തരം ആരോപണങ്ങൾ കേൾക്കുമ്പോൾ വളരെ വിഷമമാണ്.’

‘സോഷ്യൽമീഡിയ വഴി എന്നെ നാറ്റിക്കുമെന്നാണ് ഇത് കോംപ്രമൈസ് ചെയ്യാൻ ചെല്ലുന്നവരോട് ജിനേഷ് പറയുന്നത്. ബിനു അടിമാലിയെ ഇനി സോഷ്യൽമീഡിയ വഴി ഞാൻ ഉപദ്രവിക്കില്ലെന്ന് പാലാരിവട്ടം സ്റ്റേഷനിൽ ജിനേഷ് ഒപ്പിട്ട് എഴുതികൊടുത്തിട്ടുണ്ട്. അവന്റെ ഉദ്ദേശം അറിയില്ല. എന്റെ കയ്യിൽ നിന്നും വാങ്ങിയ 52000 രൂപ പോലും തിരിച്ച് തന്നിട്ടില്ല.’ ‘തെളിവില്ലാത്ത വേറെയും പണം കൊടുത്തിട്ടുണ്ട്. ​എന്റെ ​ഗൂ​ഗിൾ പേയുടെ പാസ്വേർഡ് വരെ ഒളിഞ്ഞു നിന്ന് മനസിലാക്കി. എന്റെ പേജിൽ വരുന്ന പരസ്യത്തിന്റെ പൈസയൊന്നും എനിക്ക് കിട്ടിയിട്ടില്ല. സുധിയുടെ വീട്ടിൽ ജിനേഷിന്റെ നിർബന്ധപ്രകാരമാണ് പോയത്. അതിന്റെ വീഡിയോ എന്റെ പേജിലിടാൻ അവൻ നിർബന്ധിച്ചു. പക്ഷെ അതിലൂടെ വരുന്ന വരുമാനം വേണ്ടെന്ന് അവനോട് പറഞ്ഞത് ഞാനാണ്.’

‘ഇവൻ ഞങ്ങൾക്കൊപ്പം വന്ന് ഞങ്ങൾ അറിയാതെയാണ് സുധിയുടെ വീട്ടിലെ വീഡിയോ എടുത്തത്. കൂടെ നിന്നവരെ വിശ്വസിച്ചത് മൂലം എട്ടിന്റെ പണി പലപ്പോഴായി കിട്ടിയിട്ടുണ്ട്. അതുകൊണ്ട് പ്രതികരിക്കാറില്ല. വീട്ടിൽ എല്ലാവരും വിഷമത്തിലാണ്. ഇപ്പോൾ വർക്കും കുറവാണ്. ഞാൻ ഇടിച്ചിട്ടുണ്ടെങ്കിൽ അതിന് തെളിവ് വേണ്ടേ?.’ ‘ക്യാമറയുടെ മുമ്പിൽ നിന്ന് പെർഫോം ചെയ്ത് അരി മേടിക്കുന്ന ഞാൻ കാമറ തല്ലിപ്പൊട്ടിക്കുമോ?. ഒമ്പത് ലക്ഷം രൂപയാണ് എന്നോട് ചോദിക്കുന്നത്. സുഖമില്ലാത്ത എന്റെ മകളാണ് എന്റെ ഏറ്റവും വലിയ തീരാദുഖം. അവളെ പിടിച്ച് ഞാൻ സത്യം ചെയ്യുന്നു ജിനേഷിനെ ഞാൻ തല്ലിയിട്ടില്ലെന്നാണ്’,