ആലപ്പുഴയില്‍ ബിജെപി നേതാവിനെ വെട്ടി കൊലപ്പെടുത്തി

ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തി. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെയാണ് കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. സക്കറിയ ബസാറിലെ വെള്ളക്കിണറിലെ വീട്ടില്‍ നിന്നും പ്രഭാത സവാരിക്ക് ഇറങ്ങാന്‍ തുടങ്ങവെയാണ് രഞ്ജിത്തിന് നേരെ അക്രമണം നടന്നത്. ആലപ്പുഴ കോടതിയിലെ അഭിഭാഷകനാണ് കൊല്ലപ്പെട്ട രഞ്ജിത്ത്.

ഇന്നലെ രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് രഞ്ജിത്തിനെയും കൊലപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണാഞ്ചേരിയില്‍ വെച്ച് കാറില്‍ എത്തിയ അക്രമിസംഘമാണ് ഷാനെ ആക്രമിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 12.45ഓടെ ആസുപത്രിയില്‍ വെച്ച് മിരിച്ചു.

മണ്ണാഞ്ചേരി സ്‌കൂള്‍ കവലയ്ക്ക് സമീപം ആളൊഴിച്ച് കുപ്പേഴം ജംഗ്ഷനില്‍ വെച്ചായിരുന്നും ആക്രമണമുണ്ടായത്. ഷാന്‍ പൊന്നാടുള്ള വാടകവീട്ടിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു. പിന്നാലെ കാറില്‍ എത്തിയ അക്രമി സംഘം ഷാനെ ഇടിച്ച് ഇട്ട ശേഷം തുടരെ വെട്ടുകയായിരുന്നു. കാറില്‍ നിന്നും ഇറങ്ങിയ നാല് പേരും അക്രമണം നടത്തിയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അക്രമത്തിന് ശേഷം സംഘം വന്ന വഴി തന്നെ തിരികെ പോയി. ഷാന്റെ കൈ കാലുകള്‍ക്കും കഴുത്തിനും തലയ്ക്കും ഗുരുതരമായി വെട്ടേറ്റു. മണ്ണഞ്ചേരിയിലെയും ആലപ്പുഴയിലെയും സ്വകാര്യ ആശുപത്രിയില്‍ ആണ് ഷാനെ ആദ്യം എത്തിച്ചത്. എന്നാല്‍ പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.