മരടിൽ വർഷങ്ങളായി അടച്ചിട്ട വീട്ടിൽ ചോരക്കാൽപ്പാടുകളും രക്തവും,​ ദുരൂഹത, അന്വേഷണം തുടങ്ങി

കൊച്ചി: വർഷങ്ങളായി അടച്ചിട്ടവീട്ടിൽ ചോരക്കാൽപ്പാടും രക്തവും കണ്ടെത്തിയതിൽ അന്വേഷണം തുടങ്ങി. എറണാകുളം മരടിൽ ആണ് സംഭവം. മരട് ഉപാസന റോഡിലുള്ള സുപ്രീംകോടതി അഭിഭാഷകന്റെ വീട്ടിലാണ് ദുരൂഹസംഭവം. സമീപത്ത് ഫുട്ബാൾ കളിക്കുകയായിരുന്ന യുവാക്കൾ തെറിച്ചുപോയ പന്തെടുക്കാൻ വീടിന്റെ കോമ്പൗണ്ടിൽ കയറി.

സമയം വീടിന്റെ വാതിലും ജനലും തുറന്നിട്ട നിലയിലായിരുന്നു. സംശയംതോന്നിയ ഇവർ ജനലിലൂടെ നോക്കിയപ്പോഴാണ് മുറിക്കുള്ളിൽ രക്തംതളം കെട്ടിനിൽക്കുന്നതും കാൽപ്പാദത്തിന്റെ ആകൃതിയിൽ ചോരക്കാൽപ്പാടുകളും കണ്ടത്. ഇതോടെ യുവാക്കൾ സംഭവം പോലീസിൽ അറിയിച്ചു. രട് പൊലീസും ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.

മോഷണശ്രമത്തിനിടെ പരിക്കേറ്റയാളുടെ ചോരയും കാൽപ്പാദങ്ങളുമായിരിക്കാമെന്നാണ് സംശയിക്കുന്നത്. മുറിവേറ്റ ഭാഗം കഴുകാൻ വീടിനുള്ളിലെ പൈപ്പുകൾ തുറക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇയാൾ സമീപത്തെ വീട്ടിലെത്തി മുറിവേറ്റഭാഗം കഴുകിയശേഷം സ്ഥലം വിട്ടതായാണ് കരുതുന്നത്. പത്തുവർഷത്തിനുമുമ്പ് ഈ വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടിരുന്നു.

ഇതിന് ശേഷം വാടകയ്ക്കായി വീട് നൽകിയെങ്കിലും വൈകാതെ കുടുംബം താമസം ഒഴിഞ്ഞു. വീട്ടുടമ വർഷങ്ങളായി ഡൽഹിയിലാണ്. നാളെ മരടിൽ എത്തും. രക്തഗ്രൂപ്പ് തിരിച്ചറിഞ്ഞ് സ്ഥിരം മോഷ്ടാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഒരുങ്ങുന്നത്. സമീപത്തെ ആശുപത്രികളിലും മുറിവേറ്റ് എത്തിയവരുടെ വിവരങ്ങളും ശേഖരിച്ചുവരികയാണ്.