ഭർത്താവിന്റെ വീട്ടിൽ ശുചിമുറിയില്ല, ഭാര്യ ജീവനൊടുക്കി

ഭർത്താവിന്റെ വീട്ടിൽ ശുചിമുറിയില്ലാത്തതിൽ നവവധു ജീവനൊടുക്കി. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ അരിസിപെരിയൻകുപ്പത്താണ് യുവതി ആത്മഹത്യ ചെയ്തത്. ശുചിമുറിയില്ലാത്തതിനാൽ ഭർത്താവിന്റെ വീട്ടിലെ താമസം ബുദ്ധിമുട്ടിലായതോടെ ഇരുപത്തേഴുകാരിയായ രമ്യ ജീവനൊടുക്കുകയായിരുന്നു. രമ്യയും കാർത്തികേയനും ഏപ്രിൽ ആറിനാണ് വിവാഹിതരായത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായിരുന്നു രമ്യ.

ഭർതൃവീട്ടിൽ ശുചിമുറിയില്ലെന്ന് മനസിലാക്കിയതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. ചെന്നൈയിൽ നിന്നും നാല് മണിക്കൂർ അകലെയുള്ള കടലൂരിൽ ശുചിമുറി സൗകര്യമുള്ള വീട് കണ്ടെത്തിയാൽ മാത്രമേ ഒന്നിച്ച് ജീവിക്കാൻ സാധിക്കൂ എന്ന് രമ്യ പറഞ്ഞതോടെയാണ് ദമ്പതികൾ തമ്മിൽ വഴക്കുണ്ടായത്. പിന്നാലെ രമ്യ വീട്ടിലേക്ക് മടങ്ങി.

തിങ്കളാഴ്ചയാണ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ രമ്യയെ കണ്ടെത്തിയത്. ഉടൻതന്നെ കടലൂരിലെ സ‍ർക്കാർ ആശുപത്രിയിൽ എത്തിച്ചു. തുട‍ർന്ന് പോണ്ടിച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മകളുടെ മരണത്തിൽ രമ്യയുടെ മാതാവ് മഞ്ജുള തിരുപ്പതിരുപുലിയൂർ പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.