പൗഡർ ഉപയോഗിച്ചവർക്ക് കാൻസർ: 8.9 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകാനൊരുങ്ങി ജോൺസൺ ആൻഡ് ജോൺസൺ

തിരുവനന്തപുരം . യുഎസ് ഫാർമസ്യൂട്ടിക്കൽ ഭീമനായ ജോൺസൺ ആൻഡ് ജോൺസൺ കാൻസർ പരാതികൾ തീർക്കാൻ ഒത്ത് തീർപ്പിന്. കമ്പനിയുടെ ടാൽക്കം പൗഡറിൽ കാൻസറിന് കാരണമാകുന്ന രാസവസ്തു സാന്നിദ്ധ്യം കണ്ടെത്തിയിരുന്ന തിനെ തുടർന്നുണ്ടായ കേസുകൾ ഒത്തുതീർപ്പാക്കാൻ വൻ തുക കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്. 8.9 ബില്യൺ ഡോളറാണ് പതിനായിരക്കണക്കിന് പരാതിക്കാർക്ക് നഷ്ടപരിഹാരമായി കമ്പനി പ്രഖ്യാപിച്ചത്. ഇത് ഏകദേശം 72,000 കോടി രൂപയോളം വരും.

ഒത്തുതീർപ്പിന് കോടതിയുടെ അനുമതി ആവശ്യമുണ്ടെന്നും ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി അറിയിച്ചിട്ടുണ്ട്. 2020 മെയ് മാസത്തിൽ കമ്പനി പൗഡറിന്റെ ഉൽപ്പാദനം നിർത്തി. ക്യാൻസറിന് കാരണമാകുന്ന ആസ്ബറ്റോസിന്റെ സാന്നിധ്യം പൗഡറിൽ കണ്ടെത്തിയതോടെ, 38,000 ലധികം പേരാണ് പരാതിയുമായി കമ്പനിക്കെതിരെ രംഗത്ത് വന്നിരുന്നത്.

യു എസിലും, കാനഡയിലും ടാൽക് ബേബി പൗഡർ വിൽപ്പന 2020- ൽ തന്നെ കമ്പനി അവസാനിപ്പിക്കുകയായിരുന്നു. 2019- ൽ 33,000 ബോട്ടിൽ പൗഡറാണ് കമ്പനി തിരികെ വിളിച്ചിരുന്നത്. ടാൽക്കം പൗഡറുമായി ബന്ധപ്പെട്ട ആരോപണം നിലനിൽക്കുകയാണെങ്കിലും കമ്പനി ഇതുവരെ തങ്ങളുടെ വീഴ്ച സമ്മതിക്കാൻ കൂട്ടാക്കിയിട്ടില്ല. പരാതിയിൽ ഉന്നയിക്കുന്ന കാര്യങ്ങൾ ശാസ്ത്രീയമായ യോഗ്യതകളില്ലാത്തതാണെന്ന് ജെ ആൻഡ് ജെ വ്യവഹാര വൈസ് പ്രസിഡന്റ് എറിക് ഹാസ് വാദിക്കുന്നത്.

25 വർഷത്തിനുള്ളിൽ പതിനായിരക്കണക്കിന് പരാതിക്കാർക്ക് 8.9 ബില്യൺ ഡോളർ നൽകുമെന്ന് കമ്പനി പറയുന്നു. പൗഡർ ഉപയോഗിച്ചതിന്റെ ഫലമായി ഒവേറിയൻ കാൻസർ പോലുളള രോഗങ്ങൾ ഉണ്ടായെന്ന ആരോപണങ്ങളും വർഷങ്ങൾക്ക് മുമ്പ് ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ നഷ്ടപരിഹാരം നൽകുന്നതിനർത്ഥം വിഷയം എത്രയും വേഗം പരിഹരിക്കുക എന്ന ലക്‌ഷ്യം കൊണ്ട് മാത്രമാണെന്നും തെറ്റ് ചെയ്തുവെന്ന് സമ്മതിക്കുകയല്ലെന്നും കമ്പനി പറയുന്നുണ്ട്.

ഒത്തുതീർപ്പിനായി നൽകുന്ന തുക കമ്പനി തെറ്റ് ചെയ്തതിന്റെ അംഗീകാരമോ കമ്പനിയുടെ ടാൽക്കം പൗഡർ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്ന ദീർഘകാല നിലപാട് മാറ്റിയതിന്റെ സൂചനയോ അല്ല – കമ്പനി പറഞ്ഞു. വിഷയം എത്രയും വേഗത്തിൽ പരിഹരിക്കുന്നതിനായാണ് തീരുമാനം – കമ്പനി അറിയിച്ചു.