ഐപിഎസ് ഉദ്യോഗസ്ഥന്റെ കാര്‍ തകര്‍ത്തു, നടി ഡിംപിള്‍ ഹയാത്തിക്കും പ്രതിശ്രുത വരന്‍ വിക്ടര്‍ ഡേവിഡിനുമെതിരെ കേസ്.

ഐപിഎസ് ഉദ്യോഗസ്ഥന്റെ കാര്‍ തകര്‍ത്ത കേസില്‍ തമിഴ്, തെലുങ്ക് ചലച്ചിത്ര നടി ഡിംപിള്‍ ഹയാത്തിക്കും പ്രതിശ്രുത വരന്‍ വിക്ടര്‍ ഡേവിഡിനുമെതിരെ കേസ് എടുത്ത് പോലീസ്. ജൂബിലി ഹില്‍സ് പോലീസ് ആണ് നടിക്കും പ്രതിശ്രുതവരനു മെതിരെ കേസെടുത്തിട്ടുള്ളത്.

ജൂബിലി ഹില്‍സില്‍ രാഹുല്‍ ഹെഗ്‌ഡേ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ വച്ചാണ് സംഭവം നടക്കുന്നത്. വിക്ടര്‍ ഡേവിഡ് ഓടിച്ചിരുന്ന കാര്‍ അബദ്ധത്തില്‍ രാഹുല്‍ ഐപിഎസിന്റെ കാറില്‍ ഇടിക്കുകയാണ് ഉണ്ടായത്.

ഇത് ശ്രദ്ധയില്‍പ്പെട്ട രാഹുലിന്റെ ഡ്രൈവര്‍ ചേതന്‍ കുമാര്‍ ഇത് ചോദ്യം ചെയ്യുകയുണ്ടായി. ഇതിന് മറുപടിയായി ഡിംപിള്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കാറില്‍ ചവിട്ടി. തുടര്‍ന്ന് ചേതന്‍ കുമാര്‍ ജൂബിലി ഹില്‍സ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയാണ് ഉണ്ടായത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 353, 341, 279 വകുപ്പുകള്‍ പ്രകാരമാണ് ഡിംപിള്‍ ഹയാത്തിക്കും വിക്ടറിനുമെതിരെ കേസ് എടുത്തിട്ടുള്ളത്. തെലുങ്ക് ചിത്രം ഖിലാഡ്, തമിഴ് ചിത്രങ്ങളായ വീരമേ വാഗൈ സൂടും, ദേവി 2, ബോളിവുഡ് ചിത്രം അത്രംഗി രേ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ഡിംപിള്‍ ഹയാത്തി.