മമതക്ക് തിരിച്ചടി; ബംഗാൾ അക്രമത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കൊല്‍ക്കത്ത ഹൈക്കോടതി

ന്യുഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ സി.ബി.ഐ അന്വേഷണത്തിന് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ്. കോടതി മേല്‍നോട്ടത്തിലുളള അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട കൊലപാതകം, ബലാത്സംഗം, സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസുകളിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സി.ബി.ഐയോട് കോടതി നിര്‍ദേശിച്ചു.

സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടായ മറ്റ് കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന് ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനും കോടതി നിര്‍ദേശിച്ചൂ് ബംഗാള്‍ കേഡറിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതായിരിക്കണം പ്രത്യേക സംഘം.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പുതിയ ഏജന്‍സികള്‍ക്ക് കൈമാറണം. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്നും അത് ഗൗരവമായി കാണേണ്ടതാണെന്നും കോടതി കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി ദേശീയമനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. സര്‍ക്കാര്‍ അന്വേഷണം നിഷ്പക്ഷമല്ലെന്ന് കാണിച്ച്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച്‌ കോടതി ഉത്തരവ്.

സംഘര്‍ഷത്തില്‍ ജനങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നും പലരും വീടുകള്‍ ഉപേക്ഷിച്ച്‌ പലായനം ചെയ്തുവെന്നും ഇവരുടെ വീടുകളും കടകളും കൊള്ളയടിക്കയും തകര്‍ക്കുകയും ചെയ്തുവെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നും കലാപത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഘര്‍ഷങ്ങളില്‍ അന്വേഷണ കമ്മിറ്റി രൂപീകരിച്ച്‌ അന്വേഷണം നടത്താന്‍ കോടതി നേരത്തെ മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു.

സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുന്നതായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്. മമത ബാനര്‍ജി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്നതുമായിരുന്നു റിപ്പോര്‍ട്ട്.