ചാന്ദ്രയാൻ-3 നിർണായക ഘട്ടത്തിൽ, ലാൻഡർ മൊഡ്യൂൾ ഇന്ന് വേർപെടും, ഇനി സോഫ്റ്റ് ലാൻഡിങ്

ബം​ഗളൂരു: ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ നിർണായകഘട്ടം ഇന്ന്. ലാൻഡർ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെടും. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെടുന്ന ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് അടുക്കും. 30 കിമീ ഉയരത്തിൽ വെച്ച് പേടകത്തിന്റെ ചലന വേഗം കുറച്ച് ചന്ദ്രനിൽ ഇറക്കുകയാണ് ഇതിലെ ഏറ്റവും പ്രധാന ഘട്ടം. തിരശ്ചീനമായി നീങ്ങിക്കൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രോപരിതലത്തിന് ലംബമാക്കി മാറ്റണം. ഈ മാസം 23നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്.

ചന്ദ്രനെ വലം വെച്ചുകൊണ്ടിരിക്കുന്ന ചന്ദ്രയാൻ പേടകത്തിന്റെ അവസാന ഭ്രമണ പഥം താഴ്ത്തൽ പ്രക്രിയ കഴിഞ്ഞദിവസം വിജയകരമായി പൂർത്തിയാക്കിയിരുന്നു.നിശ്ചയിച്ചിരുന്ന പോലെ ഭ്രമണ പഥം ക്രമീകരിക്കാൻ സാധിച്ചുവെന്നും ഇതോടെ ഭ്രമണപഥ ക്രമീകരണം പൂർത്തിയായതായും ഐഎസ്ആർഒ വ്യക്തമാക്കി.

ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ-3 അഞ്ച് ഘട്ടങ്ങളിലായി പതിനേഴ് ദിവസം ഭൂമിയെ വലംവച്ച ശേഷമാണ് ചാന്ദ്രഭ്രമണപഥത്തിലേക്ക് നീങ്ങിയത്. ലൂണാർ ട്രാൻസ്ഫർ ട്രജക്റ്ററിയിലൂടെ സഞ്ചരിക്കുകയായിരുന്ന പേടകം അഞ്ചിനാണ് ചാന്ദ്ര ഭ്രമണപഥത്തിലെത്തിയത്. തുടർന്ന് നാല് ഘട്ടമായി ഭ്രമണപഥം താഴ്ത്തിയാണ് ചന്ദ്രന് ഏറ്റവും അടുത്തെത്തിച്ചത്. ഇന്നലെ രാവിലെ എട്ടരയ്ക്കായിരുന്നു അവസാന ഭ്രമണപഥം താഴ്ത്തൽ.