വ്യോമസേനയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കൊട്ടാരക്കര സ്വദേശി അറസ്റ്റിൽ. നൂറ്റമ്പതിൽപരം ആളുകളിൽ നിന്ന് ഒരു കോടിയിലേറെ രൂപ തട്ടിയ കൊട്ടാരക്കര സ്വദേശി അരുൺ ചന്ദ്രൻ പിള്ള ആണ് അറസ്റ്റിലായത്. ഇയാളുടെ സഹായിയായി പ്രവർത്തിച്ചിരുന്ന കൊടകര സ്വദേശിനി അനിതയെയും പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് താംബരത്തെ എയർ ഫോഴ്സ് സ്റ്റേഷനിൽ പ്രതി കുറച്ചുനാൾ താത്കാലിക ജോലി നോക്കിയിരുന്നു. ഈ സമയത്ത് ലഭിച്ച തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചായിരുന്നു അരുൺ തട്ടിപ്പ് നടത്തിയിരുന്നത്. വ്യോമസേനയിൽ ജോലി വാങ്ങിത്തരാമെന്നും വ്യോമസേനയുടെ ഉടമസ്ഥതയിലുള്ള വാഹനം ലേലത്തിൽ വാങ്ങിത്തരാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പുകൾ.
എറണാകുളം കളംശേരിയിലും സമീപപ്രദേശങ്ങളിലും വീട് വാടകയ്ക്കെടുത്തായിരുന്നു ഇയാൾ റിക്രൂട്ട്മെൻ്റ് ഇടപാടുകൾ നടത്തിയിരുന്നത്. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം സ്വദേശികൾ തട്ടിപ്പിന് ഇരയായി. തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ച് ഇയാൾ കർണാടക ഹൊസൂരിൽ ആഡംബര ജീവിതം നയിക്കുകയായിരുന്നു. ഇവിടെ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.