ഹത്രാസ് അപകടം, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഹാഥ്റസ്∙ ഹത്രാസ് അപകടം, 121പേർ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദുരന്തത്തിന് ആരാണ് ഉത്തരവാദിയെന്ന് ജുഡീഷ്യൽ കമ്മിഷൻ പരിശോധിക്കും. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നും പരിശോധിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

മരിച്ച ആറു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പരിപാടികൾക്ക് പ്രവർത്തന മാര്‍ഗരേഖയിറക്കും. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവരുടെ ആരോഗ്യനില യോഗി ആദിത്യനാഥ് വിലയിരുത്തി. മെച്ചപ്പെട്ട ചികിൽസ ഉറപ്പാക്കാൻ അധികൃതരോട് അദ്ദേഹം നിർദേശിച്ചു. ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥരുമായി യോഗി ആദിത്യനാഥ് ചർച്ച നടത്തി. അപകടത്തിന്റെ കാരണങ്ങൾ പരിശോധിക്കുന്ന ജുഡീഷ്യൽ കമ്മിറ്റി, ഭാവിയിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള നിർദേശങ്ങളും സമർപ്പിക്കും.

അതിനിടെ, അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ വിദഗ്ധ കമ്മിറ്റിയെ നിയോഗിക്കണം എന്നാവശ്യപ്പെട്ട് അ‍ഡ്വ. വിശാൽ തിവാരി സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു. ഉത്തർപ്രദേശ് സർക്കാരിനോട് റിപ്പോർട്ട് തേടണമെന്നും, ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.