കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടി കടുത്ത പ്രതിസന്ധിയിലായി ചൈന

ബീജിംഗ്. കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വർധിച്ച് കടുത്ത പ്രതിസന്ധിയിലായി ചൈന. ഹെബെ പ്രദേശത്തെ ആശുപത്രികളിൽ ഐസിയുവിൽ സ്ഥലമില്ലാത്തിനാൽ ഗുരുതരാവസ്ഥയിലായ രോഗികൾ ആശുപത്രി വരാന്തയിൽ നിലത്ത് കിടക്കുന്നു. പ്രായമായവരിലാണ് ചൈനയിൽ കൂടുതലും രോഗം സ്ഥിരീകരിക്കുന്നത്. ഇത് മരണനിരക്ക് കൂടാൻ കാരണമായി.

ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് ഓക്സിജൻ പോലും കിട്ടാക്കനി. ചൈനയിലെ ഏറ്റവും വലിയ വ്യാവസായിക പ്രവിശ്യകളിൽ ഒന്നായ സെജിയാംഗിൽ പ്രതിദിനം പത്ത് ലക്ഷംപേർക്കാണ് രോഗം സ്ഥിരീകരിച്ചു വരുന്നത്. ചൈനയിൽ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആശങ്കയുയർത്തുന്ന തരത്തിലുള്ള ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിട്ടുണ്ട്.

ആശുപത്രികളിലും ശ്മശാനങ്ങളിലും മൃതദേഹങ്ങൾ കൂടിക്കിടക്കുന്ന ദൃശ്യങ്ങളാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ,​ കൊവിഡ് വ്യാപനത്തെക്കുറിച്ചോ മരണസംഖ്യയെക്കുറിച്ചോ വ്യക്തമായ കണക്കുകൾ ചൈനീസ് സർക്കാ‌ർ പുറത്തുവിട്ടിട്ടില്ല. സർക്കാർ കണക്കുകകളിൽപ്പെടാത്ത റിപ്പോർട്ട് പ്രകാരം കൊവിഡ് മരണങ്ങളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ചൈനയിലെ സ്ഥിതിഗതികൾ രൂക്ഷമായതോടെ മറ്റു രാജ്യങ്ങളും മുൻകരുതൽ നടപടികളിലേക്ക് കടന്നു. ജപ്പാൻ,​ അമേരിക്ക,​ റിപ്പബ്ലിക് ഒഫ് കൊറിയ എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി. ഡിസംബറിന് മുമ്പ് ഏകദേശം നാല് മുതൽ അഞ്ച് വരെ മൃതദേഹങ്ങളാണ് ഒരു ദിവസം ദഹിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ 22 വരെ എത്തി എന്നാണ് ഹെബെ പ്രദേശത്തുള്ള ശ്മശാന ജീവനക്കാരുടെ പ്രതികരണം. അടുത്തിടെ കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരെ അനുസ്മരിക്കാൻ ഒരു സർവകലാശാല പ്രസിദ്ധീകരിച്ച അനുസ്മരണക്കുറിപ്പുകളുടെ എണ്ണത്തിലൂടെയും മരണസംഖ്യ വർദ്ധിക്കുന്നതായി വ്യക്തമാക്കപ്പെടുകയാണ്.