സിഎ രവീന്ദ്രന്‍ ഇ.ഡിക്ക് മുന്‍പില്‍ ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സും സ്വത്തു വിവരങ്ങളും ഹാജരാക്കി

മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ നാല് രേഖകള്‍ ഹാജരാക്കി. ബാങ്ക് അക്കൗണ്ടുകളുടെ വിവരം, സ്വത്ത് വിവരങ്ങള്‍, പാസ്‌പോര്‍ട്ട് അടക്കം നാല് രേഖകളാണ് ഇഡിക്ക് മുന്‍പില്‍ ഹാജരാക്കിയിരിക്കുന്നത്. ഒന്‍പത് രേഖകള്‍ ഹാജരാക്കാനായിരുന്നു ഇഡി ആവശ്യപ്പെട്ടിരുന്നതെങ്കിലും നാല് രേഖകള്‍ മാത്രമാണ് സിഎം രവീന്ദ്രന്‍ ഹാജരാക്കിയിരിക്കുന്നത്.

നാലാം തവണയും നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് മുഖ്യന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സി.എം. രവീന്ദന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായത്. രാവിലെ ഒന്‍പത് മണിയോടെ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് സിഎം രവീന്ദ്രന്‍ ഹാജരായത്. സിഎം രവീന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരായത്.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ തടയണമെന്നാവശ്യപ്പെട്ടാണ് രവീന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. അതേസമയം കേസിന്റെ പ്രാരംഭ ഘട്ട അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രവീന്ദ്രനെ അറസ്റ്റ് ചെയ്യുവാന്‍ തീരുമാനിച്ചിട്ടില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഇടപെടലുകള്‍ സിഎം രവീന്ദ്രന്‍ നടത്തിയിട്ടുണ്ടോ എന്ന് അറിയാനാണ് ഇഡി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. സ്വപ്‌നാ സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡി നോട്ടീസ് നല്‍കിയത്.