നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ ആത്മഹത്യക്ക് വഴിവച്ച സംഭവത്തില്‍ പരാതിക്കാരി രംഗത്ത്. അവകാശവാദം ഉന്നയിച്ച വസ്തു തന്റെ സ്വന്തമെന്ന്പരാതിക്കാരി മാധ്യമങ്ങളോട്. നിയമവഴി മാത്രമാണ് സ്വീകരിച്ചത്. വസ്തു തന്റേതെന്നു തെളിയിക്കും. വസ്തു വിട്ടുകൊടുക്കാന്‍ മക്കള്‍ പറയുന്നു. തല്‍ക്കാലും വിട്ടുകൊടുക്കില്ലെന്നും നിയമത്തിന്റെ മുന്നില്‍ മുട്ടുകുത്തിച്ചിട്ട് വിട്ടുകൊടുക്കാമെന്നും വസന്ത പറഞ്ഞു.
ഒഴിപ്പിക്കല്‍ ഒഴിവാക്കാന്‍ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ പൊലീസ് ലൈറ്റര്‍ തട്ടിമാറ്റിയപ്പോഴാണ് രാജന്റെ ശരീരത്തിലേക്ക് തീപടര്‍ന്നത്. ആത്മഹത്യ അല്ലെന്ന് സഹോദരി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുട്ടികളെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. പ്രതിപക്ഷ എംഎല്‍എമാരും വീട്ടിലെത്തി.
കഴിഞ്ഞ 22 ന് ആണ് രാജനും ഭാര്യയും ജീവനൊടുക്കാന്‍ ശ്രമിച്ചത്. രാജന്‍ അയല്‍വാസിയായ വസന്തയുടെ വസ്തു കൈയേറി കുടില്‍കെട്ടിയെന്ന പരാതിയുണ്ടായിരുന്നു.ഇതില്‍ കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ചു. കമ്മിഷനുമായി വീട് ഒഴിപ്പിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. രാജന്‍ ഭാര്യയെയും ചേര്‍ത്തുപിടിച്ച് പെട്രോള്‍ ദേഹത്തൊഴിച്ചു. എന്നാല്‍ പിടിച്ചുമാറ്റാനെത്തിയ പോലീസുകാരന് കൈ തട്ടിമാറ്റിയപ്പോള്‍ തീ പിടിക്കുകയായിരുന്നു.
താന്‍ കൈയില്‍ കരുതിയിരുന്ന ലൈറ്റര്‍ പോലീസ് തട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ തീപിടിക്കുകയായിരുന്നെന്ന് രാജന്‍ തന്നെയാണ് മരിക്കുന്നതിനു മുന്‍പ് വെളിപ്പെടുത്തിയത്. താന്‍ പോലീസ് പിന്മാറാന്‍ വേണ്ടി ആണ് അങ്ങനെ ചെയ്തതെന്നും മരിക്കാന്‍ വേണ്ടി ചെയ്തതല്ല എന്നും രാജന്‍ പറഞ്ഞിരുന്നു.
അച്ഛന്റെ മരണത്തില്‍ പൊലീസിനും അയല്‍വാസിക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജന്റെ മക്കള്‍ രംഗത്തു വന്ന സാഹചര്യത്തിലാണ് അമ്ബിളിയും മരണപ്പെട്ടിരിക്കുന്നത്. താമസിച്ചിരുന്ന സ്ഥലത്ത് തന്നെ അച്ഛനെ അടക്കാന്‍ അനുവദിക്കണമെന്ന് മക്കളായ രഞ്ജിത്തും രാഹുലും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പൊലീസുകാര്‍ ലൈറ്റര്‍ തട്ടിയതുകൊണ്ടാണ് അപകടം സംഭവിച്ചതെന്നും മക്കള്‍ പറഞ്ഞു.