കേരളത്തില്‍ താമര വിരിയും; കോണ്‍ഗ്രസും കമ്മ്യൂണിസവും ഇല്ലാതാകുന്നു- അമിത് ഷാ

തിരുവനന്തപുരം. കേരളത്തില്‍ താമര വിരിയുന്ന കാലം വിദൂരമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ ബിജെപിക്ക് പ്രവര്‍ത്തിക്കുവാന്‍ ദേശഭക്തി മതി. എന്നാല്‍ കേരളത്തില്‍ ബലി ദാനം ചെയ്യുവാനുള്ള ധൈര്യം വേണമെന്നും അമിത്ഷാ പറഞ്ഞു. കോണ്‍ഗ്രസ് രാജ്യത്ത് നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ രാജ്യത്ത് നിന്നും ലോകത്ത് നിന്നും കമ്മ്യൂണിസവും ഇല്ലാതാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് ബിജെപി പട്ടികജാതി മോര്‍ച്ച സംഘടിപ്പിച്ച പട്ടികജാതി സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ബിജെപിക്ക് മാത്രമാണ് മികച്ച ഭാവിയുള്ളത്. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുവാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം രാംനാഥ് കോവിന്ദിനെയാണ് തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാമതും അവസരം ലഭിച്ചപ്പോള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മുര്‍മുവിനെ തിരഞ്ഞെടുത്തു. രാജ്യത്തിന്റെ വികസനം മികച്ച രീതിയില്‍ നടക്കണമെങ്കില്‍ പട്ടിക ജാതി വിഭാഗത്തിന്റെ കൂടെ വികസനം സാധ്യമാകണമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മോദി സര്‍ക്കാര്‍ എട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. മുമ്പ് രാജ്യം ഭരിച്ച കോണ്‍ഗ്രസ് ദളിതര്‍ക്ക് വേണ്ടി എന്താണ് ചെയ്തത്. എട്ട് വര്‍ഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രത്തില്‍ ഭരണത്തിന്റെ ഭാഗമായി എന്നിട്ടും അവര്‍ എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു.