ജാതി കളിക്കുന്നതും വെറുപ്പിന്റെ രാഷ്ട്രീയം കളിക്കുന്നതും കോൺഗ്രസ്, പത്മജ

തൃശൂർ : കോൺഗ്രസിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തിനുള്ള മറുപടിയാണ് തൃശ്ശൂരിലെ ജനങ്ങൾ കൊടുത്തത് എന്ന് പത്മജ വേണുഗോപാൽ. സുരേഷ് ഗോപി മനസ്സിൽ നന്മയുള്ള മനുഷ്യനാണെന്നും 10 വർഷക്കാലം കളിയാക്കലുകളും ട്രോളുകളുംകേട്ട് ക്ഷമിച്ച് പ്രവർത്തിച്ചു നിന്നതിന്റെ ഫലമാണ് ഇപ്പോഴത്തെ വിജയത്തിലൂടെ ലഭിച്ചതെന്നും പത്മജ പൂങ്കുന്നത്തെ ‘മുരളീ മന്ദിര’ത്തിൽവച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തൃശൂരിൽ മൂന്നാം സ്ഥാനത്തായ സഹോദരൻ കെ,മുരളീധരനെ ബിജെപിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും തോൽവിക്കുശേഷം അദ്ദേഹത്തോട് സംസാരിച്ചിട്ടില്ലെന്നും പത്മജ പറഞ്ഞു. രാഷ്ട്രീയമായി രണ്ടു ചേരിയിലാണെങ്കിലും ഇപ്പോഴും അദ്ദേഹം തന്റെ സഹോദരൻ തന്നെയാണ്. തന്റെ സഹോദരനെ തനിക്ക് നന്നായി അറിയാമെന്നും അവർ പറഞ്ഞു.

തൃശൂരിലെ ജനങ്ങൾ നല്ല ബുദ്ധിയുള്ളവരാണ്. സുരേഷ് ഗോപിയെപ്പോലൊരു മനുഷ്യസ്നേഹിക്ക് രാഷ്ട്രീയത്തിനപ്പുറം ബന്ധങ്ങളുണ്ട്. ഒരു വിഭാഗത്തിനും അദ്ദേഹത്തോട് അകൽച്ചയില്ലെന്നതിന്റെ തെളിവാണ് തൃശൂരിലെ ഏഴിൽ 6 മണ്ഡലങ്ങളിലും ബിജെപി ലീഡ് ചെയ്തത്. തിരുവനന്തപുരം, ആറ്റിങ്ങൽ, ആലപ്പുഴ എന്നിവിടങ്ങളിലെല്ലാം ബിജെപി 25 ശതമാനത്തിനു മുകളിൽ വോട്ടുനേടിയിട്ടുണ്ട്. ജാതി പറയുന്നത് കോൺഗ്രസ് മാറ്റിയില്ലെങ്കിൽ ആ സംവിധാനം അധികനാൾ ഓടില്ല.

നല്ല ഉദ്ദേശ്യത്തോടുകൂടി വരുന്ന ആരെയും കേരളം സ്വീകരിക്കുമെന്നതിന്റെ തെളിവാണ് സുരേഷ് ഗോപിയുടെ വിജയം. കോൺഗ്രസിലും വളരെ നല്ല ആളുകളുണ്ട്. പക്ഷേ അവരുടെ പക്കൽ അധികാരമില്ല. അധികാരമെല്ലാം ഒരു കോക്കസിന്റെ കയ്യിലാണ്. ആ കോക്കസുള്ളിടത്തോളം ആരു വിചാരിച്ചാലും കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരാനാകില്ല. കോൺഗ്രസ് രക്ഷപ്പെടണമെന്ന ആഗ്രഹമൊന്നും എനിക്കില്ല. പിതാവിനെപ്പോലെ എല്ലാവരോടും ക്ഷമിക്കുന്ന സ്വഭാവമല്ല എന്റേത്’’ – പത്മജ പറഞ്ഞു.