കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന്

ന്യൂഡല്‍ഹി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഓക്ടോബര്‍ 17 നടക്കും. ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ കൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. വോട്ടെണ്ണല്‍ ഓക്ടോബര്‍ 19ന് നടക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം സെപ്റ്റംബര്‍ 22ന് നടക്കും.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ സെപ്റ്റംബര്‍ 24 മുതല്‍ 30 വരെ നാമര്‍ദേശ പത്രിക നല്‍കുവാന്‍ സാധിക്കും. തിരഞ്ഞെടുപ്പ് ആവശ്യമായി വന്നാല്‍ ഓക്ടോബര്‍ 17ന് തിരഞ്ഞെടുപ്പ് നടത്തും. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക എന്നിവര്‍ ഓണ്‍ലൈനിലൂടെയാണ് യോഗത്തില്‍ പങ്കെടുത്തത്.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദ് രാജിവെച്ചതിന് തൊട്ട് പിന്നാലെയാണ് യോഗം നടന്നത്. ഗുലാം നബിയുടെ രാജിക്ക് പിന്നാലെ നിരവതി നേതാക്കളാണ് കോണ്‍ഗ്രസ് വിട്ട് പുറത്തേക്ക് പോകുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച ശേഷമായിരുന്നു ഗുലാം നബിയുടെ രാജി. പാര്‍ട്ടിയുടെ കൂടിയാലോചാന സംവിധാനങ്ങള്‍ മുഴുവന്‍ രാഹുല്‍ തകര്‍ത്തതായി അദ്ദേഹം ആരോപിച്ചിരുന്നു.

അതേസമയം ജി 23 നേതാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തല്‍ പങ്കെടുത്തു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മധുസൂദന്‍ മിസ്ത്രി, കെസി വേണുഗോപാല്‍, ജയ്‌റാം രമേശ്, മുകിള്‍ വാസ്‌നിക്, പി ചിദംബരം, അശോക് ഗെഹ്ലോത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.