വിവാദ വ്യവസായിയും സിനിമ നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യനെ പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി. വിവാദ വ്യവസായിയും സിനിമാ നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യനെ ലൈംഗിക പീഡനക്കേസിൽ പോലീസ് അറസ്റ്റുചെയ്തു. നിരന്തരമായി തന്നെ പീഡിപ്പിച്ചുവെന്ന് തൃശൂർ സ്വദേശിനിയുടെ പരാതിയെത്തുടർന്നായിരുന്നു അറസ്റ്റ് മാർട്ടിൻ സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തത്. മാർട്ടിൻ സിനിമയിൽ അവസരവും വിവാഹവാഗ്ദ്ധാനവും നൽകി 2000 മുതൽ വയനാട്, മുംബയ്, തൃശൂർ, ബംഗളൂരു എന്നിവിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയിൽ പറയുന്നത്.

പരാതിക്കാരിയുടെ കൈയിൽ നിന്നും 78,60,000 രൂപയും 80 പവൻ സ്വർണവും തട്ടിയെടുത്തു എന്നും പരാതിയിൽ പറയുന്നുണ്ട്. കഴിഞ്ഞ മാസമാണ് യുവതി പരാതിയുമായി എറണാകുളം സെൻട്രൽ പോലീസിനെ സമീപിച്ചത്. തുടർന്ന് കേസെടുത്തെങ്കിലും മാർട്ടിൻ മുൻകൂർ ജാമ്യം നേടിയിരുന്നു. ജാമ്യം നൽകിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരാവാൻ നിർദ്ദേശിച്ചിരുന്നു. ഇതിനെത്തുടർന്ന് കഴിഞ്ഞദിവസം ചോദ്യംചെയ്യലിന് ഹാജരായിരുന്നു.

വ്യാഴാഴ്ച വീണ്ടും ചോദ്യംചെയ്യലിന് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇയാളെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. 1986-1992 കാലഘട്ടത്തിലെ ആട്- തേക്ക്- മാഞ്ചിയം തട്ടിപ്പുകേസിലൂടെ വിവാദ നായകനായ വ്യക്തിയാണ് മാർട്ടിൻ. നിരവധി പേരാണ് അന്നത്തെ തട്ടിപ്പിന് ഇരയായത്. അതിനുശേഷം സി.എസ്.മാർട്ടിൻ എന്ന് പേരുമാറ്റിയശേഷം സിനിമാ നിർമ്മാണം ഉൾപ്പടെയുള്ളവയിൽ സജീവമായിരുന്നു.