ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; ​ഗായകന്‍ രാഹുല്‍ ജെയ്നിനെതിരെ പരാതിയുമായി കോസ്റ്റ്യും സ്റ്റൈലിസ്റ്റ്

ബോളിവുഡ് ​ഗായകന്‍ രാഹുല്‍ ജയ്നിനെതിരെ ബലാത്സം​ഗ കേസ്. കോസ്റ്റ്യൂം സ്റ്റൈലിസ്റ്റിന്റെ പരാതിയിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മുംബൈയിലെ രാഹുലിന്റെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് 30 കാരി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ആരോപണങ്ങള്‍ രാഹുല്‍ തള്ളി.

ഇന്‍സ്റ്റാഗ്രാം വഴിയാണ് രാഹുലുമായി പരിചയപ്പെട്ടതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. തന്റെ വര്‍ക്കുകളെ പ്രശംസിക്കുകയും വസ്ത്രാലങ്കാരജോലി നല്‍കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. അന്ധേരിയയിലെ തന്റെ ഫ്ലാറ്റില്‍ വച്ചുകാണാന്‍ ആവശ്യപ്പെടുകയായിരുന്നു. ഓഗസ്റ്റ് 11-ന് ഫ്‌ളാറ്റിലെത്തിയപ്പോള്‍ അലമാര കാണിക്കാനെന്ന് പറഞ്ഞ് കിടപ്പുമുറിയിലേക്ക് വിളിച്ചുകൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇയാളെ എതിര്‍ക്കുകയും തെളിവ് നശിപ്പിക്കാനുള്ള ശ്രമം തടയുകയും ചെയ്തപ്പോള്‍ തന്നെ ആക്രമിച്ചെന്നും യുവതി പറയുന്നു. ഫ്രീലാന്‍സ് കോസ്റ്റ്യൂം സ്റ്റൈലിസ്റ്റാണ് യുവതി.

പരാതിയില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഒഷിവാര പൊലീസ് അറിയിച്ചു. യുവതിയെ അറിയില്ലെന്നും ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും രാഹുല്‍ ജെയിന്‍ പ്രസ്താവനയിലൂടെ പറഞ്ഞു. ഇതിനു മുന്‍പും തനിക്കെതിരെ ഇത്തരം ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇന്ന് എനിക്ക് നീതി ലഭിച്ചു. ഈ യുവതിയും അവരുമായി ബന്ധമുള്ളവരാണെന്നാണ് കരുതുന്നതെന്നും ​ഗായകന്‍ പറഞ്ഞു. ബോളിവുഡ് ഗാനരചയിതാവായ സ്ത്രീയുടെ പരാതിയിലാണ് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ രാഹുലിന്റെപേരില്‍ ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, കുട്ടിയെ ഉപേക്ഷിക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്.