കോവാക്‌സിന്‍ പ്രതീക്ഷയേകുന്നു; കോവിഡിന്റെ ഇന്ത്യന്‍ വകഭേദത്തെ നിര്‍വീര്യമാക്കുമെന്ന് കണ്ടെത്തല്‍

കടുത്ത കോവിഡ് പ്രതിസന്ധി നേരിടുന്നതിനിടെ കോവാക്‌സിന്‍ ഇന്ത്യക്കു പ്രതീക്ഷയേകുന്നു. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെകിന്റെ കോവാക്സിൻ കോവിഡിന്റെ ഇന്ത്യൻ ഇരട്ട വകഭേദം എന്നറിയപ്പെടുന്ന ബി.1.617 നെ നിർവീര്യമാക്കുമെന്ന് കണ്ടെത്തി. ഇക്കാര്യം വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ആന്തൊണി ഫൗചിയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

‘ദൈനംദിന അടിസ്ഥാന വിവരങ്ങൾ ഞങ്ങൾ പരിശോധിക്കുന്നുണ്ട്. ഇന്ത്യയിൽ കോവിഡ് ഭേദമായ ആളുകളുടേയും വാക്സിൻ സ്വീകരിച്ച ആളുകളുടേയും ഏറ്റവും പുതിയ ഡാറ്റയും പരിശോധിച്ചു. ഇന്ത്യയിൽ ഉപയോഗിക്കുന്ന കോവാക്സിൻ, ബി.1.617 വകഭേദത്തെ നിർവീര്യമാക്കുമെന്ന് കണ്ടെത്തി’ യുഎസ് മുഖ്യ ഉപദേഷ്ടാവിനെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അതുകൊണ്ടു തന്നെ ഇന്ത്യയിൽ ഇപ്പോഴുള്ള യഥാർത്ഥ പ്രതിസന്ധികൾക്കിടയിലും പ്രതിരോധ കുത്തിവെപ്പ് കോവിഡിനെതിരായ ഒരു പ്രധാന മറുമരുന്നായിരിക്കുമെന്നും ഡോ.ഫൗചി മാധ്യമങ്ങളോട് പറഞ്ഞു.

ഐസിഎംആറിന്റേയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടേയും പങ്കാളിത്തത്തോടെയാണ് ഭാരത് ബയോടെക് കോവാക്സിൻ വികസിപ്പിച്ചെടുത്തത്. പരീക്ഷണഘട്ടത്തിൽ 78 ശതമാനം ഫലപ്രാപ്തി ലഭിക്കുന്നുണ്ടെന്നാണ് ഐസിഎംആർ അവകാശപ്പെട്ടിരുന്നത്. രാജ്യത്ത് ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് പ്രധാനമായും ബി.1.617 കോവിഡ് വകഭേദം കണ്ടുവരുന്നത്. രാജ്യത്ത് അതി തീവ്രമായ രണ്ടാംതരംഗത്തിലേക്ക് നയിച്ചത് ഈ വകഭേദമാണെന്നാണ് വിലയിരുത്തൽ.