യുകെയില്‍ നിന്ന് ഇന്ത്യയിലെത്തിയ ആറ് യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; വൈറസ് വക ഭേദത്തിന്റെ ഭീഷണിയില്‍ രാജ്യം

കൊറോണയുടെ പുതിയ തരം വൈറസ് കണ്ടെത്തിയ യുകെയില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ ആറ് യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്ന് ഡല്‍ഹിയിലേക്കും ചെന്നെയിലേക്കും എത്തിയ ആറ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടണില്‍ നിന്ന് ഇന്നലെ അര്‍ധരാത്രി ഡല്‍ഹിയില്‍ എത്തിയ യാത്രക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിന്റെ വകഭേദം വന്ന പുതിയ വൈറസാണോ ഇവരില്‍ ഉള്ളത് എന്ന് പരിശോധിക്കുകയാണ്.

രോഗികള്‍ നിരീക്ഷണത്തിലാണ്. യുകെയില്‍ നിന്ന് ചെന്നൈയിലെത്തിയ ഒരാള്‍ക്കും ബ്രിട്ടണില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ അഞ്ച് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ ഡല്‍ഹിയിലെ എന്‍സിഡിസിയിലേക്കും എന്‍ഐവി പൂനൈയിലേക്കും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്‌നാട് ആരോഗ്യ വിഭാഗം വ്യക്തമാക്കി.

ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ പുതിയ വകഭേദത്തെ ഗൗരവമായിട്ടാണ് ആരോഗ്യ മന്ത്രാലയം കാണുന്നത്. മുന്‍കരുതല്‍ നടപടി ശക്തമാക്കിയിട്ടുണ്ട്. ലാബുകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും, ക്വാറന്റീനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്. യുകെ ലേക്കുള്ള വിമാനസര്‍വീസുകള്‍ ഡിസംബര്‍ 31 വരെ റദ്ദാക്കിയ നടപടി ഇന്ന് അര്‍ദ്ധരാത്രി മുതലാണ് പ്രാബല്യത്തില്‍ വരിക. കഴിഞ്ഞ 24 മണിക്കൂറിനിടെ 19, 556 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 331 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. 95.6 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.