വിശ്വനാഥന്റെ മരണം,​ ക്രൈംബ്രാഞ്ച് അന്വേഷിക്കും

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം വയനാട് സ്വദേശിയായ ആദിവാസി യുവാവിനെ
തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മരണം നടന്ന് ഒന്നരമാസം പിന്നിടുമ്പോഴാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് യുവാവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. എന്നാൽ കേസിലെ പ്രതികളെ കണ്ടെത്താൻ പൊലീസിന് ഇതുവരെയും ആയില്ല.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി എത്തിയ വിശ്വനാഥനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷാ ജീവനക്കാർ ചോദ്യംചെയ്തതിന് പിന്നാലെയാണ് വിശ്വനാഥനെ കാണാതായതെന്നായിരുന്നു വീട്ടുകാരുടെ ആരോപണം.
യുവാവിനെ ഇത്തരത്തിൽ ചോദ്യം ചെയ്യുന്നത് കണ്ടതായി ദൃക്സാക്ഷികളും വെളിപ്പെടുത്തിയിരുന്നു.

ഫെബ്രുവരി എട്ടിനാണ് വിശ്വനാഥനെ ആശുപത്രിയിൽ നിന്ന് കാണാതായത്. രണ്ടുദിവസത്തിന് ശേഷം ആശുപത്രിക്ക് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചോദ്യംചെയ്തതിന് പിന്നാലെയാണ് യുവാവ് ആശുപത്രിയിൽ നിന്ന് പുറത്തേക്ക് ഓടിയതെന്ന് ആശുപത്രിയിലുണ്ടായിരുന്ന മറ്റ് കൂട്ടിരിപ്പുകാർ പറഞ്ഞു.