‘എനിക്ക് വെറും 16 വയസുള്ളപ്പോൾ മറഡോണ എന്നെ ബലാത്സംഗം ചെയ്തു’; ഗുരുതര ആരോപണവുമായി ക്യൂബൻ വനിത

അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണക്കെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി ക്യൂബൻ വനിത. മറഡോന തന്നെ 16ആം വയസ്സിൽ ബലാത്സംഗം ചെയ്തു എന്നാണ് 37കാരിയായ മേവിസ് അൽവാരസ് ആരോപിച്ചിരിക്കുന്നത്. തൻ്റെ ബാല്യം മറഡോണ കവർന്നെടുത്തു എന്നും മയക്കുമരുന്ന് ഉപയോഗിക്കാൻ നിർബന്ധിച്ചു എന്നും അവർ പറഞ്ഞു.

2001ൽ അൽവാരസിൻ്റെ അർജൻ്റീന സന്ദർശന വേളയിലായിരുന്നു സംഭവം. “അന്ന് തവർക്ക് 16 വയസ്സും മറഡോണയ്ക്ക് 40 വയസ്സുമായിരുന്നു പ്രായം. യാത്രക്ക് മുൻപ് ക്യൂബയിൽ വച്ചാണ് ആദ്യമായി മറഡോണയെ കണ്ടത്. അന്ന് മയക്കുമരുന്നിന് അടിമപ്പെട്ടിരുന്ന മറഡോണ അതിനെതിരെ ക്യൂബയിൽ ചികിത്സയിലായിരുന്നു. തുടർന്ന് മറഡോണക്കൊപ്പം അർജൻ്റീനയിലെ ബ്യൂണസ് ഐറിസിലെത്തിയ എന്നെ അയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. എൻ്റെ മാതാവ് അപ്പുറത്തെ മുറിയിലുണ്ടായിരുന്നു. ഇതോടെ എൻ്റെ ബാല്യം എനിക്ക് നഷ്ടമായി. എൻ്റെ നിഷ്കളങ്കത എന്നിൽ നിന്ന് കവർന്നെടുത്തു. ക്യൂബൻ പ്രസിഡൻ്റ് ആയിരുന്ന ഫിഡൽ കാസ്ട്രോയുമായി മറഡോണയ്ക്ക് ഉണ്ടായിരുന്ന അടുത്ത ബന്ധം കാരണമാണ് ഇത്രയധികം പ്രായവ്യത്യാസം ഉണ്ടായിട്ടും തൻ്റെ മാതാപിതാക്കൾ ഈ ബന്ധത്തിന് സമ്മതിച്ചത്. ”- യുവതി പറഞ്ഞു.

ഹൃദയാഘാതത്തെ തുടർന്ന് നവംബർ 25 നായിരുന്നു മറഡോണ അന്തരിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനുശേഷം വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. മരണവുമായി ബന്ധപ്പെട്ട് പല സംശയങ്ങളും നിലനിൽക്കുന്നുണ്ട്. മറഡോണയുടെ മരണം ഡോക്ടർമാരുടെ അനാസ്ഥയുടെ ഫലമെന്ന് അന്വേഷണ റിപ്പോർട്ട് വന്നിരുന്നു. ചികിത്സയിൽ അനാസ്ഥ കാണിച്ചെന്ന് കരുതപ്പെടുന്ന ഏഴ് പേർക്കെതിരെ കേസെടുത്തു. മനപൂർവമല്ലാത്ത നരഹത്യാ കുറ്റമാണെ ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ ബോർഡ് നടത്തിയ അന്വേഷണത്തിൻ്റെ ഫലം പരിഗണിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റക്കാരെന്ന് തെളിഞ്ഞാൽ ഇവർക്ക് 8 മുതൽ 25 വർഷം വരെ തടവ് ലഭിക്കും.