എല്‍എല്‍ബി പാസായ വിദ്യാര്‍ഥിക്ക് കുസാറ്റ് നല്‍കിയത് എല്‍എല്‍എം സര്‍ട്ടിഫിക്കറ്റ്, തെറ്റ് കണ്ടെത്തിയത് 10 വര്‍ഷത്തിന് ശേഷം

കൊച്ചി. കുസാറ്റ് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിന്നും എല്‍എല്‍ബി പാസായ വിദ്യാര്‍ഥിക്ക് ലഭിച്ചത് എല്‍എല്‍എം സര്‍ട്ടിഫിക്കറ്റ്. എന്നാല്‍ തെറ്റ് സംഭവിച്ച കാര്യം വിദ്യാര്‍ഥിയോ സര്‍വകലാശാലയോ അറിഞ്ഞില്ല. ബിരുദ സര്‍ട്ടിഫിക്കറ്റിന് പകരം ബിരുദാനന്തര സര്‍ട്ടിഫിക്കറ്റാണ് സര്‍വകലാശാല വിദ്യാര്‍ഥിക്ക് നല്‍കിയത്.

വിദ്യാര്‍ഥി ജോലിക്കായി സമര്‍പ്പിച്ച അപേക്ഷയില്‍ സമര്‍പ്പിച്ചിരുന്ന രേഖകള്‍ പരിശോധിച്ച നിയമന ഏജന്‍സി തെറ്റ് ചൂണ്ടിക്കാണിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിദ്യാര്‍ഥി തെറ്റ് തിരുത്തുവാന്‍ സര്‍വകലാശാലയെ സമീപിച്ചതോടെയാണ് തെറ്റ് സംഭവിച്ചുവെന്ന കുസാറ്റിന് മനസ്സിലായത്. 2013ലാണ് വിദ്യാര്‍ഥിനി എല്‍എല്‍ബി പാസായത്.

തെറ്റ് കണ്ടെത്തിയത് 2023ലും ഇതേവര്‍ഷം നല്‍കിയ മറ്റ് സര്‍ട്ടിഫിക്കറ്റുകളില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് സര്‍വകലാശാല അറിയിച്ചു. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് സര്‍വകലാശാല.