കൗണ്‍സിലിംഗ് നടത്തുക മാത്രമാണ് ചെയ്ത്, വനിതാ കൗണ്‍സിലറും കൂടെയുണ്ടായിരുന്നു; വിശദീകരണവുമായി ഇഡി ജോസഫ്

കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ പ്രതികരണവുമായി സി.ഡബ്ല്യു.സി ചെയര്‍മാന്‍ ഇ.ഡി ജോസഫ്. തനിക്കെതിരായ പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്ന് ഇ.ഡി ജോസഫ് പറഞ്ഞു. ജോലിയുടെ ഭാഗമായി കൗണ്‍സിലിംഗ് നടത്തുക മാത്രമാണ് ചെയ്തതെന്നും വനിതാ കൗണ്‍സിലറും തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും സി.ഡബ്ല്യു.സി ചെയര്‍മാന്‍ പറഞ്ഞു.

ഒക്ടോബര്‍ 21നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കിയതിനെ തുടര്‍ന്ന് ഇന്നാണ് ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാനെതിരെ തലശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനായി തലശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫിസിലെത്തിച്ചതായിരുന്നു. കൗണ്‍സിലിംഗിനിടെ പ്രതി പെണ്‍കുട്ടിയുടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

അതേസമയം ലൈംഗിക ബന്ധം നടന്നിട്ടുണ്ടോ എന്ന് മാത്രമാണ് ഇരയായ പെണ്‍കുട്ടിയോട് ചോദിച്ചത്. അത് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. കാമുകന്‍ അറസ്റ്റിലായതിന്റെ വൈരാഗ്യമായിരിക്കാം ഇതിന് പിന്നിലെന്നും മനഃപൂര്‍വം തന്നെ കുടുക്കാനുള്ള ശ്രമമാണുണ്ടായതെന്നും ഇ.ഡി ജോസഫ് പറഞ്ഞു. ശിശുക്ഷേമ സമിതികളുടെ പ്രവര്‍ത്തനത്തെ തന്നെ ഇത്തരം പരാതികള്‍ ബാധിക്കുമെന്നും ഇ.ഡി ജോസഫ് കൂട്ടിച്ചേര്‍ത്തു.