ജിന്‍സിയും ദീപുവും പ്രണയിച്ച് വിവാഹിതര്‍ ആയവര്‍, മകന് മുന്നിലിട്ട് ജിന്‍സിയെ ദീപു കൊലപ്പെടുത്തിയത് സംശയത്തെ തുടര്‍ന്ന്, എല്ലാം ആസൂത്രിതം

കൊല്ലം: കടയ്ക്കലില്‍ കോട്ടപ്പുറം സ്വദേശിനി ജിന്‍സിയെ ഭര്‍ത്താവ് ദീപു കൃത്യമായ ആസൂത്രണത്തിന് ഒടുവിലാണ് കൊലപ്പെടുത്തിയത്. ജിന്‍സിക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന സംശയമായിരുന്നു ദീപുവിന്. ഫോണ്‍ ഉപയോഗത്തെ തുടര്‍ന്ന് പലപ്പോഴും ജിന്‍സിയോട് പ്രതി കലഹിച്ചിരുന്നു. മാത്രമല്ല ഇതിന് മുമ്പ് ഒരിക്കല്‍ ജിന്‍സിയെ ദീപു കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയപ്പോള്‍ പോലീസ് ഒത്തുതീര്‍പ്പ് ആക്കി വിടുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. കഴുത്തുമറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ കടയ്ക്കല്‍ പൊലീസില്‍ ജിന്‍സി ദീപുവിനെതിരെ പരാതി നല്‍കിയിരുന്നു. ഇനി ആവര്‍ത്തിക്കില്ലെന്ന് പ്രതി പൊലീസ് മുമ്പാകെ ഉറപ്പുനല്‍കിയതുപ്രകാരം അന്ന് ജിന്‍സിയും വിട്ടുവീഴ്ചയ്ക്ക് തയാറായി.

ദീപുവിന് താക്കീത് നല്‍കി പൊലീസ് ഒത്തുതീര്‍പ്പാക്കി ദമ്പതികളെ മടക്കി. പക്ഷേ എങ്ങനെയും ജിന്‍സിയെ കൊലപ്പെടുത്തണം എന്നുളളതായിരുന്നു ദീപുവിന്റെ ചിന്ത. പുതുവത്സര ദിനത്തില്‍ രാവിലെ ദീപു ജിന്‍സിയുടെ മാതാവ് ലതയെ ഫോണ്‍ ചെയ്തു ജിന്‍സി വീട്ടില്‍ ഉണ്ടോ എന്ന് തിരക്കി. ഇല്ലെന്നും ജോലിക്ക് പോയെന്നും ഉച്ചയോടെ മടങ്ങി വരുമെന്നും ലത ദീപുവിനോട് പറഞ്ഞു. ഉച്ചയോട് കൂടി ദീപു അഞ്ചു വയസുകാരി മകളുമൊത്ത് ബൈക്കില്‍ ജീന്‍സിയുടെ വീട്ടിലെത്തി. ജിന്‍സിയോട് ഫോണ്‍ നല്‍കാന്‍ ദീപു ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ ഫോണ്‍ നല്‍കാന്‍ ജിന്‍സി തയ്യാറായില്ല.

തുടര്‍ന്ന് ജിന്‍സിയുടെ ഫോണ്‍ ഉപയോഗത്തെയും ഫോണ്‍ വിളികളെയും ചൊല്ലി തര്‍ക്കമുണ്ടാവുകയും ഫോണിനായി പിടിവലി നടക്കുകയും ചെയ്തു. എന്നാല്‍ ഫോണ്‍ ജിന്‍സി ദീപുവിന് നല്‍കിയില്ല. തുടര്‍ന്ന് മകളെയും കൂട്ടി ദീപു തന്റെ വീട്ടിലേക്ക് പോയി. മകളെ വീട്ടില്‍ ആക്കിയ ശേഷം വെട്ടുകത്തിയുമായി മടങ്ങി എത്തി വീടിന് പുറത്ത് നിന്നിരുന്ന ജിന്‍സിയുടെ തലയില്‍ ആഞ്ഞ് വെട്ടുകയായിരുന്നു. അമ്മയെ ആക്രമിക്കുന്നത് കണ്ട് തടസം പിടിക്കാനായി ഓടിയെത്തിയ ഏഴ് വയസുകാരനെ ദീപു തൂക്കി എടുത്തെറിഞ്ഞു.

ഇരുപത്തിയഞ്ചോളം വെട്ടുകാളാണ് ദീപു ജിന്‍സിയുടെ ദേഹമാസകലം വെട്ടിയത്. ജിന്‍സിയുടെ വീടിരിക്കുന്നിടത്ത് ജനവാസം കുറവായതിനാല്‍ മകന്‍ നീരജ് സഹായം ആവശ്യപ്പെട്ട് ഒരു കിലോമീറ്റര്‍ അകലെയുള്ള കടയിലെത്തി വിവരം പറഞ്ഞു. ആള്‍ക്കാര്‍ എത്തുമ്പോഴേക്കും ദീപു അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. രക്തത്തില്‍ കുളിച്ചു കിടന്ന ജിന്‍സിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സംഭവിച്ചിരുന്നു.

ദീപുവും ജിന്‍സിയും പതിനൊന്നു വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹിതര്‍ ആയവരാണ്. മന്ത്രി ജെ ചിഞ്ചുറാണി ഉള്‍പ്പെടെയുളളവര്‍ ജിന്‍സിയുടെ വീട്ടിലെത്തി വിവരങ്ങള്‍ തേടി. അതേസമയം നേരത്തെ കൊലപാതകശ്രമത്തിന് പരാതി ലഭിച്ചപ്പോള്‍ ഒത്തുതീര്‍പ്പാക്കിയത് ജിന്‍സിയുടെ ആവശ്യപ്രകാരം ആയിരുന്നുവെന്നും ഇനി ഉപദ്രവിക്കാതിരുന്നാല്‍ മതി, കേസ് വേണ്ടെന്ന് ജിന്‍സി പറഞ്ഞതുകൊണ്ട് ഒഴിവാക്കിവിട്ടെന്നുമാണ് പൊലീസ് വിശദീകരണം.