വിസ്മയ കേസില്‍ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രതിയുടെ ഹര്‍ജി തള്ളി

കൊച്ചി. സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയ കേസില്‍ ശിക്ഷ നടപ്പാക്കുന്നതു നിര്‍ത്തി വയ്ക്കണം എന്നാവശ്യപ്പെട്ട് വിസ്മയയുടെ ഭര്‍ത്താവായിരുന്ന പ്രതി കിരണ്‍കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള അപ്പീല്‍ ഹര്‍ജിയില്‍ തീരുമാനം ആകുന്നതു വരെ ശിക്ഷ നടപ്പാക്കുന്നതു നിര്‍ത്തിവയ്ക്കണം എന്നായിരുന്നു പ്രതിയുടെ ആവശ്യം.

ജസ്റ്റിസുമാരായ അലക്‌സാണ്ടര്‍ തോമസ്, സോഫി തോമസ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് വിസ്മയ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചത്. ഭര്‍ത്താവിന്റെ പീഡനമാണ് വിസ്മയയുടെ ആത്മഹത്യയ്ക്കു കാരണമെന്നാരോപിച്ച് വീട്ടുകാര്‍ രംഗത്ത് എത്തിയതോടെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതോടെ 10 വര്‍ഷം തടവും, വിവിധ വകുപ്പുകളിലായി 12.55 ലക്ഷം രൂപ പിഴയും കൊല്ലത്തെ വിചാരണക്കോടതി ശിക്ഷ വിധിക്കുകയായിരുന്നു.