അച്ഛന്‍ ചത്തിട്ടില്ല, ചത്തിട്ട് പോരേ ഇതെല്ലാം എന്ന് അവരോട് ചോദിച്ചു, മനസ് തുറന്ന് ധ്യാന്‍ ശ്രീനിവാസന്‍

നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍ ആയത് മുതല്‍ പല വ്യാജ വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ മക്കളായ വിനീതോ ധ്യാനോ അന്നൊന്നും പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ അത്തരം പ്രചരണങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ മനസ് തുറന്നത്.

ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍ ഇങ്ങനെ, ‘അച്ഛന്‍ ആശുപത്രിയില്‍ ആയിരുന്നപ്പോഴും ഇത്തരം വാര്‍ത്തകള്‍ കേട്ട് ദുഃഖം രേഖപ്പെടുത്താന്‍ വിളിച്ച സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ആദരാഞ്ജലികള്‍ പറയാന്‍ വിളിച്ച അടുത്ത സുഹൃത്തുക്കളോട് അച്ഛന്‍ ചത്തിട്ടില്ല, ചത്തിട്ട് പോരേ ഇതെല്ലാം എന്ന് ചോദിച്ചിരുന്നു.

അച്ഛനോടൊപ്പം നില്‍ക്കുമ്പോഴാണ് ഇത്തരം കോളുകളും മെസേജുകളും വരുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ ഇതൊന്നും കാര്യമാക്കിയില്ല. വാര്‍ത്ത തെറ്റാണെന്ന് എനിക്കറിയാമല്ലോ പിന്നെ എന്തിനാണ് വിഷമിക്കുന്നത്. അതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്. അച്ഛന്റെ പേരില്‍ മാത്രമല്ല മുമ്പും ഒരുപാട് താരങ്ങളുടെ പേരില്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. സലിംകുമാര്‍ മരിച്ചെന്ന് എത്രയോ തവണ വാര്‍ത്തകള്‍ പ്രചരിച്ചു. പക്ഷേ അദ്ദേഹം അതിനോടൊന്നും പ്രതികരിക്കാനോ കേസ് കൊടുക്കാനോ പോയില്ല.

അതിന്റെയൊന്നും ആവശ്യമില്ല. ഇതില്‍ പ്രത്യേകിച്ച് പുതുമയൊന്നും എനിക്ക് തോന്നിയിട്ടില്ല. പ്രതികരിക്കേണ്ട കാര്യമൊന്നുമില്ല. വീട്ടില്‍ ആരും ഇതേക്കുറിച്ച് ഓര്‍ത്ത് വിഷമിച്ചിട്ടുമില്ല. മരണ വാര്‍ത്ത പ്രചരിക്കുന്ന സമയത്തൊക്കെ അച്ഛന്‍ ഭേദമായി വരികയായിരുന്നു. വീട്ടിലെല്ലാവരും അതൊക്കെയല്ലേ ശ്രദ്ധിക്കുക. നമുക്ക് അതാണ് വലിയ കാര്യം. അതുകൊണ്ട് തന്നെ വാര്‍ത്തകളോട് പ്രതികരിക്കാന്‍ പോയില്ല. അച്ഛന്റെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്. പഴയ സ്ഥിതിയിലെത്താന്‍ കുറച്ച് സമയം വേണ്ടിവരും. ഇപ്പോഴും അച്ഛന്‍ സംസാരിച്ച് തുടങ്ങിയിട്ടൊന്നുമില്ല. പൂര്‍ണമായും ഭേദപ്പെടാന്‍ കാലതാമസം എടുത്തേക്കും.’