റെയ്ഡിൽ ദിലീപിന്റെ മൈബൈല്‍ ഫോണും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തു

നടൻ ദീലീപിന്റെ വീട്ടിലും മറ്റുമായി അന്വേഷണസംഘം നടത്തിയ റൈഡ് പൂര്‍ത്തിയായി. എട്ടുമണിക്കൂര്‍ നീണ്ട പരിശോധനയില്‍ അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത് നിർണ്ണായകമായ വിവരങ്ങൾ ആണ് .ഇതോടെ ദിലീപ് അഴിക്കുള്ളിൽ ആകുമെന്ന് ഉറപ്പായതായാണ് റിപോർട്ടുകൾ . നടിയെ ആക്രമിച്ച കേസില്‍ ദീലീപിന്റെ വീട്ടിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും നിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍ ഹൗസിലും ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധന പൂര്‍ത്തിയായി. എട്ടുമണിക്കൂര്‍ നീണ്ട പരിശോധനയില്‍ ദിലീപിന്റെതടക്കമുള്ള മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കുകളും കസ്റ്റഡിയിലെടുത്തു. എത്രമൊബൈല്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു എന്ന കാര്യം അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കുകളും ഫോറന്‍സിക് സംഘം വിശദമായി പരിശോധിച്ച ശേഷമായിരിക്കും കേസിന്റെ നിര്‍ണായക തെളിവുകള്‍ പരിശോധനയില്‍ ലഭിച്ചോ എന്ന കാര്യത്തില്‍ വ്യക്തത വരുക. അന്വേഷണം സംഘം കണ്ടെത്തിയത് ഉള്‍പ്പടെയുള്ള തെളിവുകള്‍ നാളെ കോടതിയില്‍ ഹാജരാക്കും

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തുന്നതിനായാണ് പ്രധാനമായും പരിശോധന നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് ദിലീപ് ഭീഷണി മുഴക്കിയ സമയം ദിലീപിന്റെ കൈയില്‍ തോക്കുണ്ടായിരുന്നുവെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തോക്കിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.

ആലുവ പറവൂര്‍ക്കവലയിലെ ദിലീപിന്റെ വീട്, സഹോദരന്റെ വീട്, സിനിമാനിര്‍മാണക്കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ കൊച്ചി ചിറ്റൂര്‍ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് നിലവില്‍ റെയ്ഡുകള്‍ നടത്തിയത്. ദിലീപിന്റെയും സഹോദരന്റെയും വീട്ടില്‍ എസ്പി മോഹനചന്ദ്രനും ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സില്‍ ഡിവൈഎസ്പി ബിജു പൗലോസിന്റെ നേതൃത്വത്തിലുമായിരുന്നു റെയ്ഡ്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനാ കേസില്‍ രണ്ടാം പ്രതിയെന്ന നിലയിലാണ് അനുപിന്റെ വീട്ടിലെ പരിശോധനയെന്ന് എസ് പി മോഹനചന്ദ്രന്‍ വ്യക്തമാക്കി. റെയ്ഡ് നടക്കുന്നതിനിടെ ദിലീപും ആലുവയിലെ വീട്ടിലെത്തി. 2.30ഓടെ സ്വയം വാഹനമോടിച്ചാണ് ദിലീപ് വീട്ടിലെത്തിയത്

അന്വേഷണസംഘത്തെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ് റെയ്ഡ്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായിരുന്നു പരിശോധന. ഒന്നാം പ്രതി ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.