കെഎസ്ആര്‍ടിസി ബസിലെ നഗ്നതാ പ്രദര്‍ശനം, പ്രതി സവാദിന് ജാമ്യം

കൊച്ചി. യുവതിക്ക് നേരെ കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ പ്രതി സവാദിന് ജാമ്യം ലഭിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മേയ് 16നാണ് കേസിലേക്ക് നയിച്ച സംഭവം ഉണ്ടാകുന്നത്. തൃശ്ശൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന യുവതിക്ക് നേരെ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് കേസ്.

അങ്കമാലിയില്‍ നിന്നും ബസില്‍ കയറിയ പ്രതി രണ്ട് യുവതികള്‍ക്ക് നടുവിലായി ഇരിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തിയെന്നുമാണ് കേസ്. ഇതോടെ യുവതി ബഹളം വെച്ച് പരാതി കണ്ടക്ടറെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബസ് നിര്‍ത്തിയപ്പോള്‍ പ്രതി ബസില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. അതേസമയം പരാതിക്കാരിക്കെതിരെ മെന്‍സ് അസോസിയേഷന്‍ ഡിജിപിക്ക് പരാതി നല്‍കി.

പ്രശസ്തിക്ക് വേണ്ടിയാണ് പരാതിക്കാരി പരാതി നല്‍കിയതെന്ന് സോഷ്യല്‍ മീഡിയ നോക്കിയാല്‍ വ്യക്തമാകുമെന്ന് അസോസിയേഷന്‍ പരാതിയില്‍ പറയുന്നു. ഫോളോവേഴ്‌സിനെ കൂട്ടുവനാണ് പരാതിക്കാരി ശ്രമിച്ചതെന്നും അസോസിയേഷന്‍ ആരോപിക്കുന്നു.