ഡി.വൈ.എഫ്.ഐ വനിതാനേതാക്കളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, നേതാവിനെതിരെ കേസ്

പത്തനാപുരം : വനിതാനേതാക്കളുടെയും വനിതാപ്രവർത്തകരുടെയും മോർഫ്‌ചെയ്ത അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ വിദ്യാർഥി, യുവജന സംഘടനാ ഭാരവാഹിയായിരുന്ന നേതാവിനെതിരെ കേസ്.
സംഭവവുമായി ബന്ധപ്പെട്ട്‌ എസ്.എഫ്.ഐ. ജില്ലാ ഭാരവാഹിയും ഡി.വൈ.എഫ്.ഐ. കുന്നിക്കോട് ഏരിയ ഭാരവാഹിയുമായിരുന്ന വിളക്കുടി കുളപ്പുറം സ്വദേശി അൻവർഷായുടെപേരിൽ കൊല്ലം റൂറൽ സൈബർക്രൈം പോലീസ് കേസെടുത്തു.

സി.പി.ഐ. വനിതാനേതാവ് ഉൾപ്പെടെ മൂന്നുപേർ സൈബർക്രൈം പോലീസിൽ പരാതി നൽകുകയായിരുന്നു. സി.പി.എം. നേതാക്കൾ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും സംഭവം പുറത്തറിഞ്ഞതോടെ ഉത്തരവാദിയായ അൻവർഷായെ ഭാരവാഹിത്വത്തിൽനിന്ന്‌ ഒഴിവാക്കുകയും പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തിരുന്നു.

മുതിർന്ന വനിതാനേതാക്കളുടെയും പാർട്ടി പ്രവർത്തകരായ പെൺകുട്ടികളുടെയും ചിത്രങ്ങൾ അശ്ളീലച്ചുവയുള്ള തലക്കെട്ടോടെയും അടിക്കുറിപ്പോടെയും നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നെന്നാണ് പരാതി. സംഭവം വിവാദമായതോടെ നേതാക്കൾ ഇരയായവരെ അനുനയിപ്പിക്കാനും യുവനേതാവിനെ പാർട്ടിയിൽനിന്നു പുറത്താക്കി സംഭവം ഒതുക്കാനും ശ്രമിച്ചെന്നാണ് ആക്ഷേപം.