ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ക്ക് ആശ്വാസം; വ്‌ളോഗര്‍മാരുടെ ജാമ്യം‍ റദ്ദാക്കണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി

കണ്ണൂര്‍ ആര്‍ ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി തലശ്ശേരി സെഷന്‍സ് കോടതി തള്ളി.

ലിബിനും എബിനും ജാമ്യത്തില്‍ തുടര്‍ന്നാല്‍ തെറ്റായ സന്ദേശമാകും നല്‍കുകയെന്നും, ഇരുവര്‍ക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നുമായിരുന്നു ഹര്‍ജിയില്‍ പൊലീസ് പറഞ്ഞത്.

എന്നാല്‍ കസ്റ്റഡി അപേക്ഷ നല്‍കിയിട്ടില്ലെന്നും കേസ് കെട്ടിചമച്ചതാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. മാത്രമല്ല വാഹനത്തിന്റെ പിഴ അടയ്ക്കാന്‍ തയ്യാറാണെന്നും ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ കോടതിയെ അറിയിച്ചിരുന്നു. നേരത്തെ കേസ് പരിഗണിക്കുന്നത് രണ്ട് തവണ കോടതി മാറ്റിവച്ചിരുന്നു.

വാഹനത്തില്‍ നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുത്തിയതിന് വ്ലോഗര്‍മാരായ ലിബിന്റെയും എബിന്റെയും ‘നെപോളിയന്‍’ എന്ന വാഹനം മോടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആര്‍ ടി ഒ ഓഫീസില്‍ ഇവര്‍ ബഹളമുണ്ടാക്കുകയും തുടര്‍ന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് ഇരുവര്‍ക്കുമെതിരെ കേസ് എടുക്കുകയുമായിരുന്നു.