പുതിയ കാരവന്‍ റോഡിലിറക്കി ഇ ബുള്‍ജെറ്റ്; നിയമം ലംഘിച്ചാല്‍ പണി ഉറപ്പെന്ന് ആര്‍ടിഒ

കണ്ണൂര്‍ : ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് വാഹനം മോഡിഫൈ ചെയ്ത് നിരത്തിലിറക്കി വിവാദം സൃഷ്ടിച്ച ഇ ബുള്‍ജെറ്റ് വ്‌ലോഗര്‍മാര്‍ വീണ്ടും പുതിയൊരു കാരവനുമായാണ് എത്തിയിരിക്കുന്നത്.ലിബിന്‍, എബിന്‍ എന്നീ പേരുള്ള വ്‌ലോഗര്‍മാരാണ് ഇ ബുള്‍ജെറ്റ് വ്‌ലോഗര്‍മാര്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. ഇവരുടെ ഉടമസ്ഥതയിലുള്ള നെപ്പോളിയന്‍ എന്ന വാനിന്റെ രൂപത്തിലും നിറത്തിലും മാറ്റം വരുത്തിയതോടെയാണ് ആര്‍ടിഒ ഇവരെ പൊക്കിയത്.

അന്വേഷണത്തില്‍ ടാക്‌സ് പൂര്‍ണമായും അടക്കാത്തത് ഉള്‍പ്പെടെയുള്ള നിയമ ലംഘനം നടത്തിയതായി ആര്‍ടിഒ കണ്ടെത്തി. പിന്നാലെ വാന്‍ കസ്റ്റഡിയില്‍ എടുത്തു. മോട്ടോര്‍ വാഹനം വകുപ്പ് പിടിച്ചെടുത്ത ഇവരുടെ മോഡിഫൈ ചെയ്ത വണ്ടി ഒന്നര വര്‍ഷമായി ആര്‍ടിഒ കസ്റ്റഡിയിലാണ്. ഇത് വിട്ടുകിട്ടാതെ വന്നതോടെയാണ് ഇവര്‍ പുതിയ വാഹനം റോഡിലിറക്കിയിരിക്കുന്നത്. എന്നാല്‍ അതിന്റെ രൂപത്തിലും മാറ്റം വരുത്താനാണ് പദ്ധതിയെങ്കിലും വാഹനം ഉടന്‍ പിടിച്ചെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും തയ്യാറായിക്കഴിഞ്ഞു.

ഇതോടെ ഇവര്‍ പ്രതിഷേധിച്ച്‌ രംഗത്തെത്തി. പിഴയടയ്‌ക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് ഇവര്‍ ആര്‍ടിഒ ഓഫീസില്‍ ആക്രമണം നടത്തുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. ഇതോടെ ഉദ്യോഗസ്ഥര്‍ ഇവരെ പിടിച്ച്‌ അകത്തിട്ടു. അതിനിടെയാണ് പുതിയ വാഹനം എടുത്ത് രൂപമാറ്റം വരുത്താനൊരുങ്ങുന്നത്. വണ്ടിയുടെ പണി കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

പഴയ സ്റ്റിക്കര്‍ നീക്കാതെ തന്നെ വണ്ടി വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്‌ലോഗര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.  എന്നാല്‍ അനുമതിയില്ലാതെയോ നിയമ ലംഘനം നടത്തിയോ വണ്ടി റോഡിലിറക്കിയാല്‍ ഇവരെ വീണ്ടും പൂട്ടുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു.