പുരാവസ്തു തട്ടിപ്പ് കേസ്: മോന്‍സണിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു

പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. വ്യാജ പുരാവസ്തുവില്‍പ്പന നടത്തിയതിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ചാണ് അന്വേഷിക്കുക. അന്വേഷണ വിവരങ്ങള്‍ ആവശ്യപ്പെട്ട് പൊലീസിന് ഇ.ഡി കത്ത് നല്‍കി. മോന്‍സണ്‍ മാവുങ്കല്‍, അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

അതേസമയം മോന്‍സണ്‍ മാവുങ്കലിന്റെ കേസില്‍ വിപുമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ലോക്‌നാഥ് ബഹ്‌റയും മനോജ് എബ്രാഹാമും എന്തിനാണ് മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പോയതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. മോന്‍സണുമായി ബന്ധപ്പെട്ട കേസില്‍ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

നേരത്തെ പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ട്രാഫിക്ക് ഐ.ജി ലക്ഷ്‌മണിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മോന്‍സണിന്റെ പുരാവസ്‌തു വില്‍പനയ്ക്ക് ലക്ഷ്‌മണ ഇടനില നിന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട വാട്‌സ് ആപ്പ് ചാറ്റുകളും പുറത്തായിരുന്നു. നടപടിക്ക് ശിപാര്‍ശ ചെയ്‌ത് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.