രാത്രിയിൽ വീടിന് നേരെ കാട്ടാന ആക്രമണം, ഇറങ്ങിയോടിയ വയോധികനെ ചവിട്ടിക്കൊന്നു

ഗൂഡല്ലൂർ: ദേവാലയിൽ കാട്ടാന വയോധികനെ ചവിട്ടിക്കൊന്നു. ദേവാലഹട്ടി റേഷൻ കടയ്ക്ക് സമീപത്തെ പളനിയാണ്ടി( 84) യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി രണ്ടര മണിയോടെ വീടിന് സമീപമെത്തിയ കാട്ടാന വീടാക്രമിച്ചു. വീടിൻ്റെ പുറകുവശത്തേയ്ക്കിറങ്ങിയ പളനിയാണ്ടിയെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പളനിയാണ്ടിയും കുടുംബവുമാണ് വീട്ടിലുണ്ടായിരുന്നത്.

അതേസമയം, കാസര്‍കോട് ജില്ലയിലെ ബന്തടുക്കയിലെ ഓവുചാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക മംഗലത്ത് വീട്ടില്‍ രതീഷ് (40) ആണ് മരിച്ചത്. വീടിന് സമീപത്ത് സ്വന്തമായി വര്‍ക്ക്ഷോപ്പ് നടത്തുന്നയാളാണ് രതീഷ്. വര്‍ക് ഷോപ്പിന് സമീപത്തെ ഓടയില്‍ കമഴ്ന്ന് കിടക്കുന്ന നിലയില്‍ ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്.

സ്കൂട്ടര്‍ നിര്‍ത്തിയിടുന്നതിന് ഇടയില്‍ കാല്‍തെന്നി തലയിടിച്ച് ഓവുചാലില്‍ വീണതാകാമെന്ന് സംശയിക്കുന്നു. ബേഡകം പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം കാസര്‍കോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.